ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ഏറ്റവുമധികം കൊവിഡ് രോഗബാധ ഇന്ന് റിപ്പോർട്ട് ചെയ്‌തു. 96,551 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 45,62,414 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. 76,000 പേർ ആകെ രോഗം ബാധിച്ച് മരണടഞ്ഞപ്പോൾ 35.42 ലക്ഷം പേരുടെ രോഗം ഭേദമായി.
രാജ്യത്ത് ഐസിഎംആർ നടത്തിയ ആദ്യ ദേശീയ സീറോ സർവേ ഫലം വന്നു. മേയ് മാസത്തിൽ 64 ലക്ഷം പേർക്ക് രോഗം വന്ന് പോയിരിക്കാമെന്നും ആകെ ജനസംഖ്യയുടെ 0.73 ശതമാനം പേർക്കും കൊവിഡ് വന്ന് പോയിരിക്കും എന്ന് സർവേയിൽ കണ്ടെത്തി. 21 സംസ്ഥാനങ്ങളിലായി 28,000 പേരിൽ മേയ് 11 മുതൽ ജൂൺ 4 വരെയാണ് സർവെ നടത്തിയത്.
ലോകമാകെ 2.8 കോടി ജനങ്ങളെ കൊവിഡ് രോഗം ബാധിച്ചു. ഇതിൽ ഏറ്റവുമധികം ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക മാത്രമാണ് ആകെ രോഗികളുടെ കണക്കിൽ ഇന്ത്യയുടെ മുന്നിലുളളത്. 77.76 ശതമാനമാണ് രോഗമുക്തി നിരക്ക്. രോഗം പോസിറ്റിവിറ്റി നിരക്ക് വ്യാഴാഴ്‌ചത്തെതിനെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. 8.4% എന്നത് 8.2% ആയി. ഇതുവരെ 5.4 കോടി സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. ഇന്നലെ മാത്രം 11.6 ലക്ഷം സാമ്പിളുകൾ ഈ മാസം ഇന്നലെ വരെ പരിശോധിച്ചു.11,72,179 ആണ് സെപ്‌തംബർ മാസത്തിലെ പരിശോധനാ നിരക്ക്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ചത് മഹാരാഷ്‌ട്ര,ആന്ധ്രപ്രദേശ്,തമിഴ്നാട്,കർണാടക,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. കൊവിഡ് രോഗബാധയെ ചെറുതായി കാണരുതെന്നും വാക്‌സിൻ കണ്ടെത്തും വരെ മാസ്‌കും സാമൂഹിക അകലവും കർശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്‌തു.
ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ സഹകരണത്തോടെ ആസ്‌ട്ര സെനെക്ക തയ്യാറാക്കിയ വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിലും നിർത്തി വച്ചിരിക്കുകയാണ്. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ വാക്‌സിൻ കുത്തിവച്ച ഒരാളിൽ അജ്ഞാത രോഗം വന്നത് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥൻ വാക്‌സിനുകൾക്ക് ഉയർച്ച താഴ്‌ചകളുണ്ടാകാം എന്നതിന്റെ ഉദാഹരണമായി ഇതിനെ കാണുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 4308 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു.
ലോകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്‌ത് അമേരിക്കയിലാണ്.63.96 ലക്ഷം രണ്ടാമതുളള ഇന്ത്യക്ക് പിന്നിൽ ബ്രസീൽ(42.38),റഷ്യ 10.42, പെറു 7.92 ലക്ഷം എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുളള രാജ്യങ്ങൾ.