oxygen-cylinder

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സ്വകാര്യ മെഡിക്കൽകോളേജിൽ മൂന്ന് കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. ദേവാസ് ജില്ലയിലെ മെഡിക്കൽകോളേജിൽ ഈമാസം എട്ടിനായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. എന്നാൽ പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നാണ് അധികൃതർ പറയുന്നത്.

ആരോപണം നേരിട്ട മെഡിക്കൽ കോളേജിൽ 400ൽ കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടായിരുന്നു. എന്നാൽ 156 രോഗികളെ മാത്രമാണ് ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. അതിനാൽത്തന്നെ ഓക്സിജന്റെ കുറവ് ഉണ്ടായിട്ടില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത്. ആശുപത്രിക്കെതിരെ മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പടെ ആരും പരാതി നൽകിയിട്ടില്ലെന്നും ആശുപത്രിയിൽ നടന്ന ചില മരണങ്ങൾ കൊവിഡ് മൂലമല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്തേക്ക് മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനുളള നടപടികൾ അധികൃതർ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.