കൊച്ചി : പന്തീരങ്കാവ് യു എ പി എകേസിൽ ജാമ്യം കിട്ടിയ പ്രതികൾ ഇന്ന് ജയിൽ മോചിതരാകാനിരിക്കെ നാടകീയ നീക്കവുമായി എൻ ഐ എ. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും വിചാരണക്കോടതിയിലും എൻ ഐ എ ഹർജി നൽകുകയായിരുന്നു. എന്നാൽ ഹൈക്കാേടതി ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ വിചാരണക്കോടതി ഹർജി തളളി.
പത്തുമാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹർജി സമർപ്പിച്ചത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻ ഐ എ പറയുന്നത്. തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാം എന്നും എൻ ഐ എ കോടതിയെ അറിയിച്ചു. ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധിയാണ്. അതിനാലാണ് ഇന്നുതന്നെ അപേക്ഷ നൽകിയത്. ഹൈക്കോടതി ഹർജി അൽപ്പസമയത്തിനകം പരിഗണിച്ചേക്കും.
കഴിഞ്ഞദിവസമാണ് കൊച്ചി എൻ ഐ എ കോടതി പ്രതികളായ അലനും താഹയ്ക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയതായിരുന്നു വ്യവസ്ഥകൾ.