തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷവും തമ്മിലടിയും മറ്റും കൊണ്ട് സമാന അവസ്ഥയിലാണ്. അതാണ് അവർ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രംഗത്ത് വന്നത്. എല്ലാം തുറന്ന് കൊടുക്കുന്ന അൺലോക്ക് സജീവമാകുമ്പോൾ എന്തിനാണ് തിരഞ്ഞെടുപ്പ് മാത്രം മാറ്റുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് ബി.ജെ.പി ആദ്യം മുതൽക്ക് തന്നെ പറഞ്ഞതാണ്. എന്നാൽ അതിന്റെ മറവിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും മാറ്റേണ്ടതില്ലെന്നാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും എത്താനാണ് സാദ്ധ്യതയെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് മാറി തിരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമാണ്. ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമുള്ളത് കൊണ്ട് തിരഞ്ഞെടുപ്പ് മാറ്റാൻ കൊവിഡിനെ ആയുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് മാറ്റേണ്ടത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ ആവശ്യമാണ്. അവർ പരസ്പരം ധാരണയിലെത്തിയ ശേഷമാണ് ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത സർവ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതെന്നും കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.