പ്യോംഗ്‌യോംഗ്: ലോകത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട് ഏതാനും മാസങ്ങളോളം ഒരു കൊവിഡ് കേസ് പോലും പുറംലോകം അറിയാതിരുന്ന രാജ്യമാണ് കിം ജോങ് ഉൻ ഭരിക്കുന്ന ഏകാധിപത്യ രാജ്യമായ ഉത്തര കൊറിയ. രോഗം ഉത്ഭവിച്ച ചൈനയുടെ അയൽപക്കമായിട്ടും രോഗം റിപ്പോർട്ട് ചെയ്യാത്തത് വിവരങ്ങൾ പുറത്ത് അറിയിക്കാത്തതാണെന്ന് അമേരിക്ക ഉൾപ്പടെ രാജ്യങ്ങൾ ആരോപിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ കൊറിയയെ കുറിച്ച് പുതിയൊരു ആരോപണവുമായി വരികയാണ് അമേരിക്കൻ സൈന്യം. കൊവിഡ് രോഗവുമായി രാജ്യത്ത് എത്തുന്നവരെ വെടിവച്ച് കൊല്ലുകയാണ് ഉത്തരകൊറിയയെന്ന് ആരോപിക്കുന്നു അമേരിക്ക. കൊവിഡ് പോലെ ഗുരുതരമായ രോഗത്തെ തടുക്കാൻ ദുർബലമായ ആരോഗ്യസ്ഥിതിയുളള ഉത്തര കൊറിയയ്‌ക്ക് കഴിയില്ല. അതിനാൽ തന്നെ ജനുവരി മാസത്തിൽ തന്നെ ചൈനയിലേക്കുളള അതിർത്തി ഉത്തര കൊറിയ അടച്ചിരുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു. ഇതുമൂലം കളളക്കടത്ത് വർദ്ധിച്ചുവെന്നാണ് അമേരിക്കയുടെ കൊറിയൻ ചുമതലയുളള പട്ടാള കമാന്റർ റോബർട്ട് അബ്രാംസ് അഭിപ്രായപ്പെട്ടു.
ചൈനയുടെ അതിർത്തിയിൽ നിന്ന് ഒന്ന് രണ്ട് കിലോമീറ്റർ വരെ ബഫർ സോണായി കൊറിയ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കൊറിയൻ സായുധ സേനയുണ്ട്. രോഗമുണ്ടെന്ന് സംശയം തോന്നുന്നവരെ വെടിവച്ച് കൊല്ലാൻ അവർക്ക് ഉത്തരവ് കൊടുത്തിട്ടുണ്ട്. അബ്രാംസ് പറയുന്നു.
അതിർത്തി അടച്ചതോടെ ചൈനീസ് പിന്തുണയോടെ ആണവ പദ്ധതികൾ കൊറിയ സജീവമാക്കി.ആണവ നിരായുധീകണത്തിനായുളള അമേരിക്ക-ഉത്തര കൊറിയ ചർച്ചയിലെ പുരോഗതി ഇല്ലായ്‌മ സൂചിപ്പിക്കുന്ന സംഭവവും കൊറിയയിലുണ്ടായി. അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണം കൊറിയയിൽ നടക്കുകയാണ്. അതിനാൽ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്ററിൽ കുറിച്ചത് ശരിയെന്ന് ബോദ്ധ്യമാകുന്നു. കിം ജോംഗ് ഉൻ നല്ല ആരോഗ്യവാനാണ്. അയാളെ ഒരിക്കലും വിലകുറച്ച് കാണരുത്.'