തണ്ണീർമത്തൻ ദിനങ്ങളിലൂടെ താരമായ അനശ്വര രാജന്റെ പുതിയ വിശേഷങ്ങൾ
മാടായിക്കാവ് കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ്. മാടായിക്കാവിന് അടുത്ത് തന്നെയാണ് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രവും.പരമ്പരാഗത ശൈലിയിൽ ഒരു ഫോട്ടോ ഷൂട്ട്. കുറെക്കാലമായി അങ്ങനെ ഒരു മോഹം അനശ്വരരാജന്റെ മനസിലുണ്ട്.
നാട്ടുകാരനായ ഫോട്ടോഗ്രാഫർ വരുൺ അടുത്തിലയോട് അനശ്വര മനസിലുള്ള ആശയം പറഞ്ഞു.
മാടായിക്കാവിന്റെയും ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിന്റെയും പശ്ചാത്തലത്തിലാകാം ഫോട്ടോ ഷൂട്ട് എന്ന നിർദ്ദേശം വച്ചത് വരുണാണ്.തനി മലയാളിപ്പെണ്ണിന്റെ വേഷപ്പകർച്ചയിൽ പരമ്പരാഗത വാദ്യോപകരണങ്ങളിൽ ശ്രുതി മീട്ടി താളമിട്ട് അനശ്വര ഒരുങ്ങിവന്നു.
കണ്ണൂരുകാരിയാണെങ്കിലും കാസർകോട് അതിർത്തിയോട് ചേർന്നാണ് അനശ്വരയുടെ വീട്. വീടിനടുത്തുള്ള പുഴ കടന്നാൽ കാസർകോട് ജില്ലയായി.സിനിമയുടെയും പഠനത്തിന്റെയും തിരക്കുകൾക്കിടയിൽ ലോക് ഡൗൺ കാരണം അവിചാരിതമായി വീണ് കിട്ടിയ അവധിക്കാലത്തിന്റെ ആഹ്ളാദത്തിലാണ് അനശ്വര ഇപ്പോൾ.
''ഷൂട്ടിംഗിന്റെ തിരക്കുകൾക്കിടയിൽ ചെയ്യാൻ കഴിയാതെ പോയ പല കാര്യങ്ങളും ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ ചെയ്യാൻ പറ്റി."" അനശ്വര പറഞ്ഞുതുടങ്ങി.
രാവിലെ എഴുന്നേറ്റാലുടൻ വർക്ക് ഔട്ട് ചെയ്യും. അല്ലെങ്കിൽ എനിക്കെന്തെങ്കിലും ഇഫക്ടീവായ കാര്യങ്ങൾ ഞാൻ ചെയ്യും. പുതിയൊരു ഭാഷ പഠിക്കാനോ പാചകം ചെയ്യാനോ ഒക്കെ ശ്രമിച്ചു.
പാചകത്തിൽ ചിലപ്പോൾ അമ്മയെ സഹായിക്കും. അല്ലെങ്കിൽ ഞാനും ചേച്ചിയും കൂടി എന്തെങ്കിലുമുണ്ടാക്കും. ഞാനും ചേച്ചിയും കൂടി കേക്കുണ്ടാക്കി. ഇവിടെ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്.
പുതിയ ഭാഷ പഠിക്കുന്നതിനെപ്പറ്റി പറഞ്ഞു. തമിഴിൽ അഭിനയിച്ചു. അതും തൃഷയോടൊപ്പം?
തമിഴിലെ എന്റെ ആദ്യത്തെ പ്രോജക്ട് തന്നെ തൃഷമാമിനെപ്പോലെ വലിയൊരു ആർട്ടിസ്റ്റിനൊപ്പമായത് ഭാഗ്യമാണ്. എങ്കെയും എപ്പോതും ചെയ്ത എം. ശരവണൻ സാറാണ് സംവിധായകൻ. നിർമ്മാണം ലൈക്കാ പ്രൊഡക്ഷൻസും. അത്രയും വലിയ ഒരു ടീമിനോടൊപ്പം തമിഴിൽ തുടങ്ങാൻ സാധിച്ചു.റാങ്കി എന്നാണ് ആ സിനിമയുടെ പേര്. പൈത്യക്കാരി അല്ലെങ്കിൽ കിറുക്കിയെന്നൊക്കെയാണ് ആ വാക്കിന്റെയർത്ഥം. ഷൂട്ടിംഗ് കഴിഞ്ഞ ട്രെയിലറും റിലീസായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുമ്പോഴാണ് ലോക് ഡൗൺ വന്നത്.
കുട്ടിക്കാലം തൊട്ടേ തമിഴ് സിനിമകൾ പതിവായി കാണാറുണ്ടായിരുന്നത് കൊണ്ട് തമിഴ് അറിയാം. കുറച്ചൊക്കെ സംസാരിക്കുകയും ചെയ്യും.തൃഷമാം വളരെ സപ്പോർട്ടിവായിരുന്നു. ഞാനഭിനയിച്ച തണ്ണീർ മത്തൻ ദിനങ്ങൾ തൃഷ മാം കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷേ അതിന്റെ ട്രെയിലറിനെപ്പറ്റിയും പാട്ടിനെപ്പറ്റിയുമൊക്കെ തൃഷമാം സംസാരിച്ചിരുന്നു. മലയാള സിനിമയിലെ വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു. ചെന്നൈയിലും ഉസ്ബക്കിസ്ഥാനിലുമായിരുന്നു റാങ്കിയുടെ ഷൂട്ടിംഗ്. ഞങ്ങൾ ചെല്ലുമ്പോൾ ഉസ്ബകിസ്ഥാനിൽ കൊടും തണുപ്പായിരുന്നു. മൈനസ് നാല് ഡിഗ്രിക്കും താഴെ. പിടിച്ചു നിൽക്കാൻ പറ്റാതെ വന്നപ്പോൾ ഞാനാകെ ഡൗണായി. ആദ്യ ഷെഡ്യൂളിന് പ്രശ്നമുണ്ടായിരുന്നില്ല. രണ്ടാമത്തെ ഷെഡ്യൂളിലായിരുന്നു പ്രശ്നം. കട്ടിയുള്ള കോസ്റ്റ്യുമായിരുന്നു എന്റേതെങ്കിലും സ്വെറ്ററൊന്നുമുണ്ടായിരുന്നില്ല. പല സീനുകളുമെടുക്കുമ്പോൾ ഞാൻ കിടുകിടാ വിറയ്ക്കുകയായിരുന്നു. ആ സമയത്തൊെക്കെ തൃഷമാം എന്നെ ഒരുപാട് കെയർ ചെയ്തു.
അനശ്വരയ്ക്ക് ഭയങ്കര ജാടയാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട്?
അങ്ങനെ പറയുന്നവർ എന്നെക്കുറിച്ച് ഒന്നുമറിയാത്തവരാണ്. സ്ക്രീനിൽ കണ്ട എന്തെങ്കിലും കൊണ്ടോ നമ്മൾ മനഃപ്പൂർവമല്ലാതെ പറയുന്ന എന്തെങ്കിലും ആയിരിക്കാം ജാടയാണെന്ന തോന്നൽ അവർക്കുണ്ടായിട്ടുള്ളത്.
സോഷ്യൽ മീഡിയയിൽ മോശം കമന്റിടുന്നവർ തീർച്ചയായും നമ്മളോടെന്തെങ്കിലും ദേഷ്യമുള്ളവരായിരിക്കും. പലതും ഫേക്ക് ഐഡികളിൽ നിന്നുള്ളതായിരിക്കും. അതുകണ്ട് നമ്മൾ തളർന്ന് പോകേണ്ട കാര്യമില്ല. അതൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നതാണ് നല്ലത്. ഒരുപാട് പേർ നമ്മളെക്കുറിച്ച് നല്ലത് പറയുന്നത് മാത്രം ശ്രദ്ധിച്ചാൽ പോരേ.
ഉദാഹരണം സുജാത കഴിഞ്ഞ് എന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ എനിക്ക് അത്തരമൊരു അനുഭവമുണ്ടായി. ആദ്യ സിനിമ കണ്ട് ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞതിന്റെ ഹാങ് ഓവറിലായിരുന്നു ഞാൻ.
ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പണ്ടേ എനിക്ക് ഇഷ്ടമല്ല. ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ എല്ലാരും പുറത്തേക്ക് പോകാൻ തുടങ്ങുകയായിരുന്നു. ''അയ്യോ ഞാനില്ല""യെന്ന് പറഞ്ഞ് ഞാനും പുറത്തേക്ക് പോയി.
''പിറ്റേ ദിവസം ആ ഫോട്ടോഗ്രാഫർ എഫ്.ബിയിൽ പോസ്റ്റിട്ടു. ഒരു സിനിമയിലഭിനയിച്ച കുട്ടിയെക്കണ്ടു. ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആയിരം സിനിമയിലഭിനയിച്ച ജാടയോടെ ആ കുട്ടി മുഖം വക്രിച്ച് തിരിഞ്ഞ് നടന്നു. 'സ്വപ്ന ലോകത്ത് നിൽക്കുന്ന മാതാപിതാക്കളായിരിക്കണം കുട്ടിക്ക് വിഷം കുത്തിനിറയ്ക്കുന്നത് "എന്നൊക്കെയായിരുന്നു പോസ്റ്റ്. അത് കണ്ട് എനിക്ക് ഭയങ്കര വിഷമമായി. അമ്മയ്ക്കും വിഷമമായി. പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമറിഞ്ഞിരുന്ന ഞാൻ അപ്പോഴാണ് നെഗറ്റീവ് വശവും അറിഞ്ഞ് തുടങ്ങിയത്. നമ്മൾ ചെയ്യുന്നതെല്ലാം ശ്രദ്ധിക്കാനും വിമർശിക്കാനും കുറേപ്പേരുണ്ടെന്ന് മനസിലായി.
പഠിച്ച സ്കൂളിലെ ടീച്ചർമാരും അനശ്വര ജാടക്കാരിയാണെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട് ?
ഇപ്പോൾ ഞാൻ പഠിക്കുന്നത് നാട്ടിൽ വെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ്; പ്ളസ് വണ്ണിന്.
എൽ.കെ.ജി മുതൽ ഞാൻ പഠിച്ചിരുന്ന സ്കൂളുണ്ട്. അഞ്ചാം ക്ളാസായപ്പോൾ ഗേൾസ് സ്കൂളിലായി. പത്തുവരെ അവിടെയാണ് പഠിച്ചത്. അവിടത്തെ ചില ടീച്ചർമാർ എന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പത്താംക്ളാസ് പരീക്ഷയെഴുതി കഴിഞ്ഞയുടൻ ഞാൻ തണ്ണീർ മത്തനിലഭിനയിക്കാൻ പോകുകയായിരുന്നു.
പഠിക്കാൻ മിടുക്കിയാണോ?
ഏയ് ആവറേജാണ്.
സിനിമ തന്നെയായിരുന്നോ പണ്ടേ ലക്ഷ്യം?
അയ്യോ. അല്ലല്ല. സിനിമ എന്ന സ്വപ്നം പോലും മനസിലുണ്ടായിരുന്നില്ല. സ്കൂളിൽ മോണോ ആക്ടും നാടകവുമൊക്കെ ചെയ്തിട്ടുണ്ട്. ഉദാഹരണം സുജാതയുടെ ഓഡിഷന് പോയത് പോലും നേരത്തെ തീരുമാനിച്ചിട്ടൊന്നുമല്ല. ആദ്യത്തെ ഓഡിഷനായിരുന്നു. കിട്ടിയപ്പോഴും വലിയ എക്സൈറ്റ്മെന്റൊന്നും തോന്നിയില്ല. ആ ഫ്ളോയിലങ്ങ് പോയി. ഇപ്പോ അതേക്കുറിച്ചാലോചിക്കുമ്പോൾ വിശ്വസിക്കാൻ പോലും പറ്റുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളല്ലേ നടന്നത്.
ഉദാഹരണം സുജാതയിലെ കഥാപാത്രം പോലെ തന്നെ അനശ്വരയും ഒരു ദുൽഖർ ഫാനാണെന്ന് കേട്ടിട്ടുണ്ട്?
അതെയതെ. എനിക്ക് ഡി.ക്യുവിന്റെ നായികയാകണമെന്നൊന്നുമില്ല. ഡി.ക്യുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞാൽത്തന്നെ വലിയ ഭാഗ്യം.
ഒരവാർഡ് നൈറ്റിനിടയിൽ ഞാൻ ഡി.ക്യുവിനെ കണ്ടു. ഞാനപ്പോൾത്തന്നെ മാർട്ടിൻ സാറിനെ (മാർട്ടിൻ പ്രക്കാട്ട്) വിളിച്ചു. ഡി.ക്യു ഇവിടെയുണ്ട്. എനിക്കൊരു ഫോട്ടോയെടുക്കണം. മാർട്ടിൻ സാർ അപ്പോൾത്തന്നെ ഡി.ക്യുവിനെ വിളിച്ച് പറഞ്ഞു. ഞാൻ ഡി.ക്യുവിനൊപ്പം നിന്ന് ഫോട്ടോയുമെടുത്തു.
ശരിക്കുള്ള അനശ്വര എങ്ങനെയാണ്? പാവം കുട്ടിയാണോ? അതോ ബോൾഡാണോ?
ഞാൻ അത്യാവശ്യം ബോൾഡാണ്. എനിക്കിഷ്ടമല്ലാത്ത എന്തെങ്കിലും അവസരങ്ങളിൽ നോ പറയേണ്ടിടത്ത് നോ പറയും. ഏറെക്കുറെ ഞാൻ ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണനെപ്പോലെയാണ്.
ജീവിതത്തിൽ സിനിമ വരുത്തിയ മാറ്റങ്ങളെന്തൊക്കെയാണ്?
എന്നെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും മോശമായി പറഞ്ഞാൽ വല്ലാതെ വേദനിച്ചിരുന്നയാളായിരുന്നു ഞാൻ. പെട്ടെന്ന് വിഷമമാകും. ഞാനത് പറഞ്ഞവരോട് പോയി ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നെക്കുറിച്ച് മാത്രമല്ല എനിക്കിഷ്ടമുള്ളവരെക്കുറിച്ച് പറഞ്ഞാലും ഞാൻ പോയി ചോദിക്കുകയും വഴക്കിടുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോഴാ സ്വഭാവം മാറി. നല്ലത് പറഞ്ഞാൽ സ്വീകരിക്കും. അല്ലെങ്കിൽ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളയും. നെഗറ്റീവ്സിനെ ഒഴിവാക്കാൻ പഠിച്ചു. പോസിറ്റീവിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത് എനിക്ക് വന്ന വലിയ ഒരു മാറ്റമാണ്. പുറത്തു പോകുമ്പോൾ ആൾക്കാർ ശ്രദ്ധിക്കുമെന്നറിയാം. അതുകൊണ്ടാണ് കുറേക്കൂടി സൂക്ഷിച്ചേ പെരുമാറാറുള്ളൂ.എന്നെ അനശ്വര എന്ന് വിളിക്കുന്നതിനേക്കാൾ ആളുകൾ കീർത്തിയെന്നാണ് വിളിക്കാറ്.
തണ്ണീർമത്തനിലെ ആ കഥാപാത്രം ചെയ്ത് കഴിഞ്ഞയുടൻ ആദ്യ രാത്രിയിലെ നായിക വേഷം. പെട്ടെന്ന് പ്രൊമോഷൻ കിട്ടിയെന്നൊരു
അഭിപ്രായമുണ്ടായിരുന്നു?
തണ്ണീർ മത്തന് മുന്നേ ഞാൻ കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു ആദ്യരാത്രി. ജിബു സാറിനെക്കണ്ട് കഥകേട്ട് ഒാ.കെ പറഞ്ഞ സിനിമ. പക്ഷേ ചില കാരണങ്ങളാൽ ആ സിനിമയുടെ ഷൂട്ട് നീണ്ടുപോയി. തണ്ണീർമത്തൻ അതിനിടയിൽ റിലീസായി. ആസിനിമ പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ആദ്യരാത്രിയിൽ ജോയിൻ ചെയ്തത്. സുജാത കഴിഞ്ഞ് വലിയൊരു ബ്രേക്കിന് ശേഷം വരേണ്ടിയിരുന്ന സിനിമയാണ് ആദ്യരാത്രി. പക്ഷേ അതിനിടയിൽ തണ്ണീർമത്തൻ വന്നു. അതിലെ കീർത്തി എന്ന സ്കൂൾ കുട്ടിയിൽ നിന്ന് പിന്നാലെ റിലീസായ ആദ്യരാത്രിയിലെ വേഷം പലർക്കും ഉൾക്കൊള്ളാൻ പറ്റിയില്ല. അത് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
കുടുംബം?
അച്ഛൻ രാജൻ കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ചു. അമ്മ ഉഷ അങ്കണവാടി ടീച്ചറാണ്. ചേച്ചി ഐശ്വര്യ ഡിഗ്രി കഴിഞ്ഞ് ബാങ്ക് എക്സാമിന് പ്രിപ്പയർ ചെയ്യുന്നു. അമ്മ കുട്ടികളോടൊക്കെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് സംസാരിക്കാറ്. പക്ഷേ വീട്ടിൽ വന്ന് ഞങ്ങളെയൊക്കെ വഴക്ക് പറയുമ്പോൾ ഞാൻ ചോദിക്കാറുണ്ട് അമ്മയ്ക്ക് കുട്ടികളോട് സംസാരിക്കുമ്പോലെ ഞങ്ങളോട് സംസാരിച്ചൂടേയെന്ന്.
ഏറ്റവുമടുത്ത സുഹൃത്തുക്കളാരൊക്കെയാണ്?
ചേച്ചിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്ത് കാര്യവും ഞാൻ ചേച്ചിയോടാണ് പറയാറ്. എനിക്ക് വേണ്ട ഉപദേശങ്ങൾ തരുന്നതും ചേച്ചിയാണ്. സാനിയയും ശ്രിയയുമാണ് മറ്റ് ബെസ്റ്റ് ഫ്രണ്ട്സ്. ഞാൻ പ്രകാശനിലഭിനയിച്ച ദേവികാ സഞ്ജയാണ് സിനിമയിൽ എന്റെ ബെസ്റ്റ് ഫ്രണ്ട്.
പുതിയ പ്രോജക്ടുകൾ?
തെലുങ്കിൽ ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. തമിഴിൽ തണ്ണീർ മത്തന്റെ റീമേക്കിലും അഭിനയിക്കുന്നുണ്ട്. കാസ്റ്റിംഗ് നടന്ന് വരികയായിരുന്നു. ഹേമന്ദ് എന്ന പുതിയ സംവിധായകനാണ്. ഷൂട്ടിംഗ് തുടങ്ങാനിരുന്നപ്പോഴാണ് ലോക് ഡൗൺ വന്നത്.