shivashankar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന്റെ നിയമനം സംസ്ഥാന സർക്കാർ പുനഃപരിശോധിക്കാനൊരുങ്ങുന്നു. ശിവശങ്കറിനെ സർവീസിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരടങ്ങിയ മൂന്നംഗസമിതിയെയാണ് ഇതിനായി സർക്കാർ നിയോഗിക്കപ്പെട്ടിരിയ്ക്കുന്നത്. പൊതുഭരണവകുപ്പ് അഡീ. സെക്രട്ടറി ഹരിത വി. കുമാറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

സിവിൽ സർവ്വീസ് ചട്ടത്തിലെ 3(8)സി വകുപ്പ് പ്രകാരമുള്ള സാധാരണ നടപടിയാണിതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തിരുവനന്തപുരം സ്വർണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ശിവശങ്കറെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.