ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഉടനുണ്ടാകും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം വൈകാതെ ചേരുമെന്ന് കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിലൂന്നിയ കേരളത്തിന്റെ പുതിയ കത്ത് ഇന്നലെ വൈകിട്ട് വരെ കിട്ടിയിട്ടില്ലെന്നും കിട്ടിയാലുടൻ ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് കമ്മിഷനിലെ ഉന്നതവൃത്തങ്ങൾ പറയുന്നത്.
ആറ് മാസത്തിനകം പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, പശ്ചിമബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നല്ലാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത്തരമൊരു നിർദേശം ലഭിച്ചിട്ടില്ല. കേരളത്തിന്റെ പുതിയ നിർദേശം അംഗീകാരമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിച്ചതാണോ എന്നതടക്കം പരിശോധിക്കുമെന്നും കമ്മിഷൻ വൃത്തങ്ങൾ വ്യക്തമാക്കി.
സർക്കാർ കത്ത് ലഭിക്കുന്ന മുറയ്‌ക്ക് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അഭിപ്രായം തേടും. ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ട എന്നു തന്നെയാണ് അദ്ദേഹത്തിന്റേയും നിലപാട്. ഇക്കാര്യം അദ്ദേഹം കമ്മിഷനെ അറിയിക്കും. തുടർന്നായിരിക്കും തിരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.