k-t-jaleel

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. കോൺഗ്രസും യൂത്ത് കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും ബി.ജെ.പിയും നടത്തിയ പ്രതിഷേധമാർച്ചുകൾ പലയിടങ്ങിൽ പൊലീസ് തടഞ്ഞു. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കുമാണ് മാർച്ച് നടക്കുന്നത്.

സെക്രട്ടറിയേറ്റ് അടക്കം പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറത്ത് വളാഞ്ചേരിയിലെ മന്ത്രി ജലീലിന്റെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകരെയടക്കം ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.

കോഴിക്കോട് യൂത്ത് ലീഗ് മാ‍ർച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘർഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

പത്തനംതിട്ട സിവിൽ സ്റ്റേഷനിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നത് തുടരുകയാണ്. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജലീൽ ചോദ്യംചെയ്യലിന്‌ മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം.എസ് അനസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തിയെങ്കിലും പൊലീസ് ത‍ടഞ്ഞു.