ന്യൂയോർക്ക് : ' കൊവിഡ് 19 നൂറ് ശതമാനവും ചൈനയിലെ വുഹാൻ ലാബിൽ നിർമിച്ചത് തന്നെയാണ്, അത് സാധൂകരിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ എന്റെ കൈയ്യിലുണ്ട് ' പറയുന്നത് ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലീ മെംഗ് യാൻ ആണ്. താൻ ഏത് നിമിഷവും അപകടത്തിലാകാം എന്ന ഭയം കാരണം ഒളിവിലാണ് ലീ മെംഗ് യാൻ. കൊവിഡ് പടർന്നുപിടിക്കുന്ന കാര്യം ചൈനീസ് ഭരണകൂടം മനഃപൂർവം മറച്ചുവച്ചതായി ലീ നേരത്തെ ആരോപണം ഉയർത്തിയിരുന്നു. കൊവിഡ് 19നെ പറ്റി കഴിഞ്ഞ വർഷം തന്നെ അന്വേഷണം നടത്തിയ ലീ ചൈനീസ് അധികൃതരെ ഭയന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്തെത്തിയതിന് ശേഷമായിരുന്നു ഇത്. ഒരു ബ്രിട്ടീഷ് ടോക്ക് ഷോയിലാണ് ലീ കൊവിഡ് 19നെ പറ്റിയുള്ള ഞെട്ടിക്കുന്ന പരാമർശം നടത്തിയത്. വീഡിയോ കോൺഫറൻസിലൂടെയാണ് ലീ അഭിമുഖത്തിൽ പങ്കെടുത്തത്. ലീ ഇപ്പോൾ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൊവിഡ് 19ന് കാരണക്കാരായ മാരക കൊറോണ വൈറസ് ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ഈ ലാബ് ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണെന്നും ലീ പറഞ്ഞു.
കഴിഞ്ഞ വർഷം വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നുമാണ് കൊവിഡ് 19 ഉത്ഭവിച്ചതെന്ന് ചൈന പറയുന്നു. എന്നാൽ വുഹാൻ വെറ്റ്മാർക്കറ്റിനെ വെറും പുകമറയായി ചൈന ഉപയോഗിക്കുകയാണെന്നും ലീ പറഞ്ഞു. ഈ കൊറോണ വൈറസ് പ്രകൃതദത്തമല്ലെന്നും ചൈനീസ് ഡിസീസ് കൺട്രോൾ ബോർഡിൽ നിന്നും പ്രാദേശിക ഡോക്ടർമാരിൽ നിന്നും ഇക്കാര്യം താൻ ഇക്കാര്യം തിരിച്ചറിഞ്ഞതായും ലീ വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ തന്നെ കൊവിഡ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞിരുന്നെന്ന് ലീ പറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഒരു റഫറൻസ് ലബോറട്ടറിയാണ് ഹോങ്കോങ്ങ് സ്കൂൾ ഒഫ് പബ്ലിക് ഹെൽത്ത്. തുടർന്ന് ജീവൻ അപകടത്തിലാണെന്ന് മനസിലായതോടെ ലീ ആരുമറിയാതെ ഹോങ്കോങ്ങിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും ഒളിച്ചോടുകയായിരുന്നു.
കൊവിഡ് 19 വുഹാൻ ലാബിനുള്ളിൽ തന്നെ നിർമിച്ചുവെന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങുകയാണ് ലീ ഇപ്പോൾ. ജീനോം സീക്വൻസിംഗിന്റെ അടിസ്ഥാനത്തിൽ ഏതാനും തെളിവുകൾ താൻ ശേഖരിച്ചതായി ലീ അവകാശപ്പെടുന്നു. ഇത് മനുഷ്യന്റെ ഫിംഗർ പ്രിന്റ് പോലെയാണ്. തനിക്ക് ഇതിലൂടെ കൊവിഡ് ലബോറട്ടി നിർമിതമാണെന്ന് തെളിയിക്കാനാകുമെന്നും ശാസ്ത്രം അറിയാത്തവർക്കു പോലും മനസിലാകുന്ന തരത്തിൽ താൻ തെളിവുകൾ നിരത്തുമെന്നും ലീ പറയുന്നു. ' താൻ ലോകത്തോട് സത്യം പറയാതിരുന്നാൽ തനിക്ക് ഒരിക്കലും സമാധാനം ലഭിക്കില്ല. താൻ ചൈനയിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ താനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ചൈനീസ് അധികൃതർ ഇല്ലാതാക്കി. താൻ നുണ പ്രചാരണം നടത്തുന്നുവെന്ന് തീർക്കാൻ വരെ പ്രത്യേകം ആളുകളെ അവർ നിയോഗിച്ചിട്ടുണ്ട്. ' ലീ പറയുന്നു. അതേ സമയം, കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് വുഹാൻ ലാബിൽ നിന്നും ചോർന്നതോ നിർമിച്ചതോ ആണെന്ന വാദം ചൈനീസ് അധികൃതർ നിഷേധിച്ചിരുന്നു.