പോംഗ്യോഗ് : ഉത്തര കൊറിയയിൽ കിം ജോംഗ് ഉന്നിന്റെ നയങ്ങളെ വിമർശിച്ച അഞ്ച് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ദക്ഷിണ കൊറിയൻ മാദ്ധ്യമമായ ഡെയ്ലി എൻ.കെ റിപ്പോർട്ട് ചെയ്തു. കിമ്മിന്റെ സാമ്പത്തിക നയങ്ങൾ ഉത്തര കൊറിയയെ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമാക്കി മാറ്റിയെന്ന് പറഞ്ഞതിനാണ് അഞ്ച് പേരെയും ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊന്നത്. ഒരു ഡിന്നർ പാർട്ടിയ്ക്കിടെ നടന്ന ചർച്ച മേൽ ഉദ്യോഗസ്ഥരുടെ ചെവിയിലെത്തുകയും കിമ്മിന്റെ രഹസ്യ പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.
ഉത്തര കൊറിയയിൽ കിം സൈനികമേഖലയിലും സാമ്പത്തിക മേഖലയിലും നടപ്പാക്കി വരുന്ന പരിഷ്കരണങ്ങൾ ഉത്തര കൊറിയൻ ജനതയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതുമായി ബന്ധപ്പെട്ട് ഇവർ ഡിന്നർ പാർട്ടിയിൽ തുറന്ന ചർച്ച നടത്തുകയായിരുന്നു. ഉത്തര കൊറിയ കരകയറണമെങ്കിൽ വിദേശ രാജ്യങ്ങളുമായി സഹകരണം വേണമെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംഭവം കിമ്മിന്റെ ചെവിയിലെത്തിയിരുന്നു. ഉദ്യോഗസ്ഥരെ പിടികൂടി തങ്ങൾ ഭരണകൂടത്തെ നിന്ദിച്ച് സംസാരിച്ചതായി ഏറ്റുപറയിപ്പിച്ച ശേഷമാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഹാംഗ്യോംഗ്നാം ഡോയിലെ യെഡോകിൽ സ്ഥിതി ചെയ്യുന്ന പൊളിറ്റിക്കൽ ക്യാമ്പിലേക്ക് മാറ്റിയെന്നാണ് സൂചന. ഉത്തര കൊറിയയിലെ രാഷ്ട്രീയ വിമതര പാർപ്പിക്കുന്ന ഈ ക്യാമ്പിലെ അന്തരീക്ഷം വളരെ ഭീകരമാണെന്നാണ് റിപ്പോർട്ട്.