ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ തന്നെയും ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച ഡൽഹി പൊലീസിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് സി പി എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ബി ജെ പിയുടെ ഇത്തരം നീക്കങ്ങൾ കൊണ്ടൊന്നും ഭയപ്പെടുത്താൻ കഴിയില്ലെന്നും പ്രതിഷേധങ്ങളെ ഭയക്കുന്ന ബി ജെ പി അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
'ഉന്നത ബി ജെ പി നേതൃത്വത്തിന്റെ രാഷ്ട്രീയം നടപ്പാക്കുകയാണ് കേന്ദ്രത്തിനു കീഴിലുളള ഡൽഹി പൊലീസ്. മുഖ്യധാരാ പ്രതിപക്ഷപാർട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുകയാണ്. ബി ജെ പി യുടെ ഭീഷണി സി എ എ പോലുളള വിവേചനപരമായ നിയമങ്ങളെ എതിർക്കുന്നതിൽ നിന്ന് ആളുകളെ തടയാനാകില്ല. എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല കടമ കൂടിയാണ്. ഞങ്ങളത് ഉപയോഗിക്കുക തന്നെ ചെയ്യും'- അദ്ദേഹം പറഞ്ഞു.
'പാർലമെന്റിലും മാദ്ധ്യമങ്ങളിലും വിവരാവകാശ നിയമങ്ങളിലും ചോദ്യങ്ങളെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണ്. പ്രധാനമന്ത്രിക്ക് ഒരു പത്രസമ്മേളനം നടത്താനോ സ്വകാര്യ ഫണ്ടിനെക്കുറിച്ച് വിവരാവകാശ നിയമങ്ങൾക്ക് മറുപടി നൽകാനോ സ്വന്തം ബിരുദം കാണിക്കാനോ പോലും കഴിയുന്നില്ല. അധികാരം നഗ്നമായി ദുരുപയോഗം ചെയ്യുന്നതിലൂടെ രാഷ്ട്രീയ എതിർപ്പിനെ നിശബ്ദമാക്കാൻ കഴിയുമെന്നാണ് അവർ കരുതുന്നത്. അടിയന്തരാവസ്ഥയെ നേരിട്ടവരാണ് ഞങ്ങൾ. ഇതും ഞങ്ങൾ പരാജയപ്പെടുത്തും'- യെച്ചൂരി വ്യക്തമാക്കി.
സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡൽഹി സർവകലാശാലയിലെ അദ്ധ്യാപകനായ പ്രൊഫ. അപൂർവാനന്ദ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ്, മുൻ എം.എൽ.എയായ മതീന്‍ അഹമ്മദ്, എ എ പിയുടെ എം എൽ എ അമാനത്തുളള ഖാൻ എന്നിവരുടെ പേരുകളാണ് യെച്ചൂരിക്കൊപ്പം കുറ്റപത്രത്തിലുളളത്.