kt-jaleel

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തകാര്യം മൂടിവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മറച്ചുവയ്ക്കേണ്ടത് മറച്ചുവയ്ക്കുകയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധർമ്മ യുദ്ധങ്ങളും വിജയിച്ചിട്ടുളളതെന്നും തന്നെക്കുറിച്ച് കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്ക് മനസില്ലെന്നും അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതലക്കെട്ടിലുളള ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി വ്യക്തമാക്കുന്നു. വീട്ടിൽ ആളുകളുടെ നിവേദനങ്ങളും പരാതികളും പരിശോധിക്കുന്നതിന്റെ ചിത്രവും മറുപടിക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.


ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.