chennithala

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്‌മെന്റ് ചോദ്യംചെയ്ത വിഷയത്തിൽ സർക്കാരിനെയും എൽ ഡി എഫിനെയും പരിഹസിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 'കെ ടി ജലീലിനെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തിട്ടും ഘടകക്ഷികൾ പോലും മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രൻ എവിടെ.കാനം കാശിക്ക് പോയോ?-ചെന്നിത്തല കളിയാക്കി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളും അന്വേഷണ വിവരങ്ങളും പുറത്ത് വരുന്ന സാഹചര്യത്തിൽ മന്ത്രിസഭക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ നിന്ന് ഇറങ്ങണം. മന്ത്രിസഭ ഒന്നാകെ രാജിവച്ച് ഒഴിയണം. അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. പാർട്ടി സെക്രട്ടറിയുടെ മകനേയും കെ ടി ജലീലിനെയും ചോദ്യം ചെയ്തതോടെ സി പി എം നിലപാട് മാറ്റി. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടത്. പക്ഷേ, മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനേ ഇല്ല'- ചെന്നിത്തല പറഞ്ഞു.

ജലീൽ മാദ്ധ്യമങ്ങളെ കളിയാക്കിയിട്ട് കാര്യമില്ല എന്നുപറഞ്ഞ പ്രതിപക്ഷനേതാവ് തൊടുന്യായങ്ങൾ പറഞ്ഞ് ജലീൽ രക്ഷപ്പെടാൻ നോക്കേണ്ടെന്നും ഒന്നും മറയ്ക്കാനില്ലെങ്കിൽ സ്വന്തം ഐഡന്റിറ്റി പോലും മറച്ചു വച്ച് തലയിൽ മുണ്ടിട്ട് അന്വേഷണ ഏജൻസിക്ക് മുന്നിൽ പോയത് എന്തിനെന്നും ചോദിച്ചു. മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് 22 ന് സെക്രട്ടേറിയറ്റിന് മുന്നിലും വിവിധ കളക്ട്രേറ്റുകൾക്ക് മുന്നിലും യു ഡി എഫ് ഉപരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.