റിയാദ്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി സൗദി സാമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാനിയമത്തിന്റെ 17-ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഒരു തൊഴിലാളി മുതൽ നാല് പേർ വരെയുള്ള ചെറിയ സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ വേതന സുരക്ഷാനിയമം ബാധകമാവും. തൊഴിലാളികളുടെ ശമ്പളം താമസം കൂടാതെ ബാങ്ക് ട്രാൻസ്ഫർ വഴി നൽകണമെന്നതാണ് നിയമത്തിൽ പ്രധാനം
രാജ്യത്തെ 3,74,000 ചെറുകിട സ്ഥാപനങ്ങൾ നിയമത്തിന്റെ പരിധിയിൽപ്പെടും.
വൻകിട സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാനിയമം ആദ്യം നടപ്പാക്കിയത്. അവസാന ഘട്ടത്തിലാണ് നന്നെ ചെറിയ സ്ഥാപനങ്ങൾക്ക് നിയമം ബാധകമാക്കുന്നത്.
തൊഴിൽ അവകാശ ലംഘനങ്ങൾ കുറയ്ക്കാനും ഇടപാടുകൾ സുതാര്യമാക്കാനും ഇതിലൂടെ സാധിക്കും. അനിവാര്യ ഘട്ടത്തിൽ തൊഴിൽ മന്ത്രാലയത്തിന് ഇത് നിരീക്ഷിക്കാനും പരിശോധിച്ച് ഉറപ്പുവരുത്താനും സാധിക്കും.