വാഷിംഗ്‌ടണ്‍: ലോകത്തെ ബാധിച്ച മഹാമാരിയായ കൊവിഡ് 19ന് കാരണമായ സാർസ് കോവ് 2 കൊറോണ വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ശാസ്ത്രജ്‍ഞർ. ശ്വാസകോശത്തിലെ സെല്ലുകളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരീക്ഷണശാലയില്‍ വളര്‍ത്തിയെടുത്ത കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങളാണ് ഗവേഷകര്‍ പകര്‍ത്തിയിരിക്കുന്നത്. നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കാമില്‍ എഹ്രെ ഉള്‍പ്പെടെയുള്ള ഗവേഷകരാണ് ദൗത്യത്തിന് പിന്നില്‍. ശ്വാസകോശത്തിലെ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെയ്ക്കുകയും 96 മണിക്കൂറിന് ശേഷം ഉയര്‍ന്ന പവറുള്ള ഇലക്ടോണ്‍ മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയുമായിരുന്നു ശാസ്ത്രജ്ഞര്‍. ശ്വസനനാളത്തില്‍ കൊറോണ വൈറസ് അണുബാധ എത്രത്തോളം തീവ്രമാകുന്നുവെന്ന വ്യക്തമാക്കുന്നവയാണ് ഈ ചിത്രങ്ങള്‍.