സോഷ്യൽ മീഡിയയിൽ 'തോർത്തുമുണ്ടുകൾ' എന്ന കവിതയുമായി നടൻ ജോയ് മാത്യു രംഗത്ത്. തോർത്തുമുണ്ട് സ്വയം തന്റെ കഥ വിവരിക്കുന്ന രീതിയിലാണ് സംവിധായകൻ കൂടിയായ ജോയ് മാത്യു തന്റെ കവിത പങ്കുവച്ചിരിക്കുന്നത്. നെയ്‌ത്തുകാരന്റെ കണ്ടെത്തലിൽ തുടങ്ങി പലരുടെ കൈകളാൽ മാറിമറയുന്ന ജീവിതത്തെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന തോർത്തുമുണ്ട്, ഒടുവിൽ തന്റെ അന്തസ്സ്കളഞ്ഞു കുളിക്കുന്ന ചിലരെ നിശിതമായി വിമർശിക്കുന്നുണ്ട്.
എന്നാൽ ജോയ് മാത്യു ഉദ്ദേശിച്ചത് മന്ത്രി കെ. ടി ജലീലിനെ തന്നെയാണെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം. എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ജലീൽ ഹാജരായത് തലയിൽ മുണ്ടിട്ടാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപമാണ് ഇതിന് അടിസ്ഥാനമായി ചിലർ ചൂണ്ടിക്കാട്ടുന്നത്.
ജോയ് മാത്യുവിന്റെ കവിത വായിക്കാം-
'തോർത്തുമുണ്ടുകൾ
ജോയ് മാത്യു
നെയ്ത്തുകാരൻ
എന്നെ കണ്ടെത്തിയതിൽപ്പിന്നെ
ഞാനായിരുന്നു മലയാളിയുടെ
നഗ്നതയ്ക്ക് കാവൽ.
ഓരിഴയായും ഈരെഴയായും
ഒരു കോണിൽ
പച്ചയോ ചോപ്പോ നീലയോ കൊടിവെച്ചും കരവെച്ചും ഇതൊന്നുമില്ലാതെയും ഞാനുണ്ടാകും.
ജാതി മതങ്ങൾ എനിക്കില്ല .
ഞാൻ ഒരൊറ്റയാൾമതിയല്ലോ
എജ്ജാതി നാണവും മറയ്ക്കാൻ!
രാജാവും പ്രജയും
ആണും പെണ്ണും
എനിക്കൊരുപോലെ.
ഞാൻ കാണാത്ത എന്ത് രഹസ്യമാണ് ഇവർക്കുള്ളത് !
ഓരോരുത്തരുടെയും ശരീര രഹസ്യങ്ങളറിയുന്നവൻ
ഞാൻ മാത്രമാണ്!
ഞാനില്ലെങ്കിൽ മലയാളിയുടെ കുളിനടക്കില്ല.
രണ്ടെണ്ണം അടിച്ചാൽ തലയിൽ കിരീടമാകാനും
ഏമാനെകണ്ടാൽ കക്ഷത്തിൽ
പഞ്ചപുച്ഛമടക്കാനും ഞാൻ വേണം
ആണുങ്ങളുടെ ചുമലിലേറാനും
പെണ്ണുങ്ങളുടെ മാറുമറക്കാനും
എനിക്കേ സാധിക്കൂ.
യാത്രപുറപ്പെടുമ്പോൾ
ആദ്യം പെട്ടിയിൽ കടന്നുകൂടുന്നതും
ഞാൻ തന്നേ.
എല്ലാ രഹസ്യങ്ങളിലൂടെയും കടന്നു പോകുന്നവൻ ഞാൻ!
വിയർപ്പും കണ്ണീരും തുപ്പലും എന്തിനു ചോരപോലും തുടയ്ക്കാൻ എനിക്കേ കഴിയൂ,
അടുപ്പിലെ കരിയും
വയലിലെ വിയർപ്പും
വെളിച്ചപ്പാടിന്റെ അരഞ്ഞാണവും
ഞാൻ തന്നേ!
എന്നെക്കൂടാതെ ഒരു മലയാളിക്കും
ഒരു ദിവസം പോലും പൂർത്തിയാവില്ല
ജനനത്തിനും മരണത്തിനും ഞാനില്ലാതെ പറ്റില്ല.
ചിലപ്പോഴെല്ലാം അവസാനത്തെ പിടച്ചിലിൽ ഒരു പാലമായി തൂങ്ങാനും ....
എന്നാൽ എന്റെ അന്തസ്സ് കളഞ്ഞുകുളിക്കുന്ന
ചിലരുണ്ട്;
ഒളിസേവയ്ക്ക്
മോഷണത്തിന്
നാട്ടുകാരെ പറ്റിക്കാൻ
എന്നെ തലവഴി പുതപ്പിച്ച്
നടക്കുന്നവർ
അപ്പോൾ ,
അപ്പോൾ മാത്രമാണ്
മറ്റുള്ളവരുടെ നാണം മറയ്ക്കാൻ സഹായിച്ച ഞാൻ
നാണം കെട്ടുപോകുന്നത്
ചആ :നർമ്മബോധമില്ലാത്തവരും കോപ്പിയടിക്കാരുമായവരുടെ തെറി കാപ്സ്യൂൾ നിലവാരം അനുസരിച്ചായിരിക്കും അവരെ സാംസ്‌കാരിക വകുപ്പിൽ നിയമിക്കുക'