ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടേയും കസ്റ്റംസിന്റേയും അന്വേഷണത്തിന് സമാന്തരമായി തന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റേയും അന്വേഷണം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഈ വർഷം ജൂലായിലാണ് ദുബായിൽ നിന്നും വന്ന നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന സംശയം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും സ്വർണം കണ്ടെത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
പത്തനംതിട്ട എം.പി ആന്റോ ആന്റണിയേയാണ് കേന്ദ്രം രേഖാമൂലം ഇക്കാര്യം അറിയിച്ചത്. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്കുള്ള വൻ രാഷ്ട്രീയസ്വാധീനത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ ഇതിനോടകം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തു വിടാനാവില്ലെന്നും കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ ആന്റോ ആന്റണി എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.