ന്യൂഡൽഹി: നയതന്ത്ര ബാഗേജിലല്ല തിരുവനന്തപുരത്തെ സ്വർണക്കടത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത് ഗൗരവതരമാണെന്ന് സി.പി.എം. അന്വേഷണം അട്ടിമറിക്കാൻ മുരളീധരൻ ഇടപെടൽ നടത്തിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വി.മുരളീധരനെ ചോദ്യം ചെയ്യണമെന്നും സി.പി.എം ആവശ്യപ്പെട്ടു. മുരളീധരൻ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നാണ് സി.പി.എം നിലപാട്.
നയതന്ത്ര ബാഗേജിലാണ് സ്വർണം കടത്തിയതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം രേഖാമൂലം പാർലമെന്റിൽ അറിയിച്ചതിന് പിന്നാലെയാണ് സി.പി.എം മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ വിവരം ജൂലായ് മാസത്തിൽ കസ്റ്റംസാണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേൽവിലാസത്തിലാണ് ബാഗേജ് എത്തിയത്. തുടർന്ന് വിദേശകാര്യ മന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാൻ അനുമതി നൽകി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മുപ്പത് കിലോ സ്വർണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
കസ്റ്റംസും എൻ.ഐ.എയും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നത്. എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. അതേ സമയം ഉന്നത സ്വാധീനമുള്ള പ്രതി ആരെന്ന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കേസന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാവില്ലെന്നും മറുപടിയിൽ പറയുന്നു.