surendran

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്‌താൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണത്തിന്റെ തണലിൽ കുടുംബം അഴിമതി നടത്തുമ്പോൾ രാജിവച്ച് അന്വേഷണം നേരിടാൻ പിണറായി തയ്യാറാവണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചത് ഇതിനു വേണ്ടിയാണ്. അതിന്റെ അന്വേഷണം എവിടെയുമെത്തിയില്ല. സി.സി.ടി.വി ദ്യശ്യങ്ങൾ വിട്ടുകൊടുക്കാതെ ദേശീയ ഏജൻസികൾക്ക് തടസം നിൽക്കുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മക്കളെയും ബന്ധുക്കളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്താൻ സഹായിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത്. ലൈഫ് മിഷനിലെ കമ്മിഷന്റെ തൊണ്ടിമുതൽ മാറ്റാനാണ് മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ കണ്ണൂരിലെ സഹകരണ ബാങ്കിൽ നിരീക്ഷണം ലംഘിച്ച് എത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇക്കാര്യം ദേശീയ ഏജൻസികളും കേരള പൊലീസും അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വർണമാണോ പണമാണോ അതോ ഡോക്യുമെന്റാണോ ഭാര്യ ലോക്കറിൽ നിന്നും മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കണം. സ്വപ്ന നെഞ്ചുവേദനയുമായി ആശുപത്രിയിലായപ്പോൾ നഴ്സിന്റെ ഫോണിൽ ചില ഉന്നതരോട് കേസിനെ പറ്റി സംസാരിച്ചത് ഗൗരവതരമാണ്. ഇടയ്ക്കിടക്ക് സ്വപ്നക്ക് നെഞ്ചുവേദന വരുന്നത് അസ്വഭാവികമാണ്. സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ എല്ലാവരുടേയും ഫോൺ പരിശോധിക്കണം. കെ.ടി ജലീൽ കുടുങ്ങുമ്പോൾ ചില മതസംഘടനകൾക്ക് ഹാലിളകുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മതസംഘടനകൾക്ക് വിദേശത്ത് നിന്നും പണം എത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.