deputy-chairman

ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി ഹരിവംശ്‌ നാരായണ്‍ സിംഗിനെ തിരഞ്ഞെടുത്തു. ജെ.പി. നഡ്ഡയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ജനതാദള്‍(യു) എം.പിയാണ് ഹരിവംശ്. ശബ്ദവോട്ടോടെയായിരുന്നു തിരഞ്ഞെടുപ്പ്.

പ്രതിപക്ഷത്തുനിന്ന് ആര്‍.ജെ.ഡിയുടെ മനോജ് ഝാ പത്രിക നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പിന് തയ്യാറായില്ല.

തുടര്‍ന്നാണ് ശബ്ദവോട്ടോടെ ഹരിവംശ്‌ നാരായണിനെ തിരഞ്ഞെടുത്തത്. ഹരിവംശ് നാരായണ്‍ സിംഗിനെ അനുമോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു. പക്ഷഭേദമില്ലാതെ അംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ഏതാനും ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കുന്നുണ്ട്.

രണ്ട് ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ എന്നീ ബില്ലുകളാണ് ലോക്‌സഭ പാസ്സാക്കിയത്. അതേസമയം, ബാങ്കിംഗ് റഗുലേഷന്‍ അമന്‍ഡ്‌മെന്റ് ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു.