തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്റെ മുൻ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നു അന്വേഷണ ഏജൻസികൾ മുൻപുതന്നെ പറഞ്ഞുകഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നയതന്ത്ര ബാഗേജിൽ തന്നെയാണ് സ്വർണം വന്നതെന്ന് ഇന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മാദ്ധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുരളീധരന്റെ വിഷയത്തിൽ പ്രതിപക്ഷം യാതൊന്നും മിണ്ടുന്നില്ലെന്നും ഇത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെയാണോ സൂചിപ്പിക്കുന്നതെന്നും മാദ്ധ്യമപ്രവർത്തകൻ ചോദിച്ചു.
നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വസ്തുത ഒന്നുകൂടി ആവർത്തിച്ചുറപ്പിക്കുന്ന മറുപടിയാണ് ഇന്ന് കേന്ദ്രം പറഞ്ഞത്. ഇവിടെ നടക്കുന്ന കാര്യവും അഖിലേന്ത്യാ രാഷ്ട്രീയവും ഒരുപോലെ കാണേണ്ട. ഇവിടുത്തെ കോൺഗ്രസും ബി.ജെ.പിയും കഴിയുന്നത് പോലെയൊക്കെ ഒന്നിച്ച് നിന്നുകൊണ്ട് ഇടതുപക്ഷ സർക്കാരിനെ എതിർക്കാൻ വേണ്ടി ശ്രമിക്കുകയാണ്. അതാണ് നടക്കുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ, നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ന് ലോക്‌സഭയിൽ അറിയിച്ചത്.