ep-jayarajan

തിരുവനന്തപുരം: ലെെഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തന്റെ മകനും ഭാര്യക്കുമെതിരെ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് നിയമനടപടിക്കൊരുങ്ങി മന്ത്രി ഇ.പി.ജയരാജൻ. കേരളത്തിലെ ഒരു മാദ്ധ്യമവും ചില രാഷ്‌ട്രീയ എതിരാളികളും ചേർന്ന്‌ വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ കൊണ്ട് നീചമായ ആക്രമണം ‌ നടത്തുന്നുവെന്നും ജയരാജൻ പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ഭാര്യയ്‌ക്കും മക്കൾക്കും എതിരായി മനസ്സാക്ഷിക്ക് ‌ നിരക്കാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുകയാണെന്നും മന്ത്രി തന്റെ പ്രസ്താവനയിൽ പറഞ്ഞു.

ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. രാഷ്‌ട്രീയ എതിരാളികളും ചില മാദ്ധ്യമ പ്രതിനിധികളുമാണ്‌ നെറികെട്ട നീക്കങ്ങൾക്കു പിന്നിലെന്നും ജയരാജൻ കുറ്റപ്പെടുത്തി. തുടർച്ചയായി ആരോപണങ്ങൾ വരുമ്പോൾ ജനങ്ങളോട് വസ്‌തുതകൾ പറയേണ്ടത് ‌ ജനപ്രതിനിധിയെന്ന നിലയിൽ തന്റെ ബാധ്യതയാണെന്നും മകനും ഭാര്യക്കും എതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഒരു മാദ്ധ്യമധർമ്മവും കണക്കിലെടുക്കാതെയാണ് കേരളത്തിലെ ഒരു പ്രമുഖ പത്രം തന്റെ ഭാര്യക്കെതിരെ വാർത്ത നൽകിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

'സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത തോമസ്‌ ഐസകിന് കൊവിഡ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഞാൻ ക്വാറന്റീനിലായിരുന്നു. ഭാര്യ ക്വാറന്റീനിലായിരുന്നില്ല. കൊവിഡ്‌ പ്രേട്ടോകോൾ ലംഘിച്ച്‌ ഭാര്യ അവർ നേരത്തെ ജോലി ചെയ്‌ത കണ്ണൂരിലെ ബാങ്കിൽ പോയെന്നാണ്‌ പ്രചരിപ്പിക്കുന്നത്‌. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച്‌ ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ്‌ ഭാര്യ ബാങ്കിൽ പോയത്‌. സെപ്റ്റംബർ 25, 27 തീയതികളിൽ രണ്ടു പേരക്കുട്ടികളുടെ പിറന്നാളാണ്. കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചാണ്‌ എല്ലാ ഇടപാടുകളും നടത്തിയത്‌. ഈ വസ്‌തുതകൾ മറച്ചുവച്ചാണ്‌ ഒരു ധാർമ്മികതയും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്‌. ഒരു സ്‌ത്രീയെ വ്യക്തിഹത്യ നടത്താൻ മടികാണിക്കാത്ത നെറികെട്ട നിലപാട്‌ ഒരു മാദ്ധ്യമത്തിനും ചേർന്നതല്ല. അനാവശ്യമായ ഒരു വിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മക്കൾ മാന്യമായി ജോലി ചെയ്‌തു ജീവിക്കുന്നവരാണ്‌." - ജയരാജൻ പറഞ്ഞു.

തന്റെ മകനെതിരെ പത്രത്തിൽ വന്ന അടിസ്ഥാനരഹിതമായ വാർത്ത എൻഫോഴ്‌സ്‌മെന്റ്‌ റിപ്പോർട്ടാണെന്ന രീതിയിൽ ബി. ജെ.പി അദ്ധ്യക്ഷൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത്‌ പരിഹാസ്യമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളും രാഷ്‌ട്രീയ എതിരാളികളും നടത്തുന്ന കള്ളപ്രചരണം കേരള ജനത തിരിച്ചറിയുമെന്നും എല്ലാ കാലവും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രത്തിനെതിരെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.