ടോക്കിയോ: മുതിർന്ന രാഷ്ട്രീയ നേതാവും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹിഡെ സുഗ ജപ്പാന്റെ പ്രധാനമന്ത്രിയാകും.
ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ അദ്ധ്യക്ഷനായി സുഗ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. അനാരോഗ്യത്തെ തുടർന്ന് ആഗസ്റ്റ് 28ന് ഷിൻസോ ആബെ രാജിവച്ച ഒഴിവിലേക്കാണ് സുഗ എത്തുന്നത്.
534ൽ 377 വോട്ടുകൾ നേടിയാണ് യോഷിഹിതെ സുഗ പാർട്ടിത്തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാളെ നടക്കുന്ന പാർലമെന്ററി വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടി 71കാരനായ സുഗ പ്രധാനമന്ത്രിയാകുമെന്നാണ് കണക്കാക്കുന്നത്.
മുൻ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബ, മുൻ വിദേശകാര്യ മന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരായിരുന്നു തിരഞ്ഞെടുപ്പിൽ സുഗയുടെ പ്രധാന എതിരാളികൾ.
ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ട് കക്ഷികളിലും ഒരേപോലെ സമ്മതനായ നേതാവാണ് സുഗ. അഭിപ്രായ വോട്ടെടുപ്പിലും ജനങ്ങളുടെ പിന്തുണ സുഗയ്ക്കായിരുന്നു.
എട്ട് വർഷമായി ആബെയ്‍ക്ക് ഒപ്പമുള്ള സുഗ, അദ്ദേഹത്തിന്റെ വലംകൈയെന്നാണ് അറിയപ്പെടുന്നത്. ആബെയുടെ സാമ്പത്തിക നയങ്ങൾ തന്നെയാകും സുഗ പിന്തുടരുകയെന്നാണ് റിപ്പോർട്ട്.
ആരാണ് സുഗ
1948ൽ യുസാവയിലെ കർഷക കുടുംബത്തിൽ ജനനം
യുസാവ ഹൈസ്ക്കൂൾ, യോസേവ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം
എൽ.ഡി.പിയിലെ ഹൗസ് ഒഫ് കൗൺസിലേഴ്സിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
ക്യാബിനറ്റ് സെക്രട്ടറി, മിനിസ്റ്റർ ഒഫ് ഇന്റേണൽ അഫേഴ്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നീ ഉന്നത പദവികൾ വഹിച്ചു.
ഭാര്യ മരികോ, മൂന്ന് മക്കളുണ്ട്.