ന്യൂഡൽഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ സർക്കാർ ചുമതലപ്പെടുത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമുൾപ്പെടെ 10,000 ഇന്ത്യക്കാരെ ചൈനീസ് സർക്കാരുമായി അടുപ്പമുള്ള ഷെൻസെൻ ഡേറ്റ ടെക്നോളജി എന്ന സ്ഥാപനം നിരീക്ഷിക്കുന്നുവെന്നാണ് പുറത്തു വന്ന വിവരം.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്പനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചൈനീസ് ഐ.ടി വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഷെൻസെൻ ഡേറ്റ ടെക്നോളജിയുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗൺസിലിന്റേയും ഡേറ്റ മേൽനോട്ടം കമ്പനിക്കാണെന്നും അവകാശപ്പെടുന്നു.
ഉന്നത ഉദ്യോഗസ്ഥരും ചില മാദ്ധ്യമപ്രവർത്തകരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്. സമൂഹ മാദ്ധ്യമങ്ങളുടെ നിരീക്ഷണമാണ് നടത്തുന്നതെന്നാണ് സൂചന. എന്നാൽ ഫോൺ ചോർത്തൽ, ഇമെയിലുകളിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ സൂചനകളൊന്നും റിപ്പോർട്ടിലില്ല. ഇന്ത്യയിലെ വിവരശേഖരണത്തോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.
കേന്ദ്രമന്ത്രിമാർ, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, മുതിർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിവർക്കൊപ്പം സ്റ്റാർട്ടപ്പ് ഉൾപ്പടെ നിരവധി ഇന്ത്യൻ സംരംഭങ്ങളും ചൈനീസ് നിരീക്ഷണത്തിലാണ്.