swapna-suresh

തൃശൂര്‍: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നഴ്സുമാരുടെ ഫോണുപയോഗിച്ചോ എന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിക്കും. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്നയെ കണ്ടത് പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണെന്നും, ഫോൺ നൽകിയിട്ടില്ലെന്നും നഴ്സുമാർ വ്യക്തമാക്കി.

ഒരാഴ്ച മുമ്പ് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്ന ഉന്നതരെ ഫോൺ വിളിച്ചതായി വിവരം ലഭിച്ചത്. ഒരു ജൂനിയർ നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ അധികൃതർ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം സ്വപ്നയെ ഡിസ്ചാർജ് ചെയ്ത് വിയ്യൂർ ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വപ്നയെ ഇന്ന് ആൻജിയോഗ്രാമിന് വിധേയയാക്കും. ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ തടസമുണ്ടോ എന്നറിയാനാണ് പരിശോധന.

കേസിലെ മറ്റൊരു പ്രതി റമീസിന് ഇന്നലെ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റമീസിന്റെ ആശുപത്രി വാസത്തിൽ അധികൃതർ അസ്വാഭാവികത പ്രകടിപ്പിക്കുന്നുണ്ട്. റമീസിന് ഇന്ന് എൻഡോസ്‌കാേപ്പി നടത്തും. രണ്ടുപേർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. തടവുകാരുടെ വാർഡിലാണ് ഇരുവരും. എക്കോ ടെസ്റ്റിന് വിധേയയായ സ്വപ്നയുടെ ആരോഗ്യനില മെഡിക്കൽ ബോർഡ് വിലയിരുത്തുന്നുണ്ട്.