u-v-jose

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ സി.ഇ.ഒ യു.വി ജോസിന്റെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വച്ചാണ് ജോസിന്റെ മൊഴി രേഖപ്പെടുത്തിയത് എന്നാണ് വിവരം. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണ കരാറിന് യൂണിടാക്കിനെ നിശ്ചയിച്ചതും യു.എ.ഇ കോൺസുലേറ്റുമായി സഹകരിച്ചതും അടക്കമുള്ള വിവാദങ്ങളിൽ സി.ഇ.ഒക്കുള്ള വിശദീകരണമാണ് എൻഫോഴ്മെന്റ് അധികൃതർ ജോസിൽ നിന്ന് തേടിയത്.

യു.വി ജോസിനെ ഇന്ന് കൊച്ചിയിൽ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം. എന്നാൽ എൻഫോഴ്സ്‌മെന്റ് അധികൃതരുടെ ഭാഗത്ത് നിന്ന് അതീവ രഹസ്യമായ നീക്കമാണ് മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് നടന്നത്. ഇ.ഡി നോട്ടീസ് ലഭിച്ചെന്നോ മൊഴിയെടുത്തെന്നോ ഒരു സ്ഥിരീകരണവും യു.വി ജോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുമില്ല. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സി.ഇ.ഒ എന്ന നിലയിൽ യു.വി ജോസിന് പറയാനുള്ള വിശദീകരണങ്ങൾ രേഖപ്പെടുത്തുകയാണ് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് ചെയ്തതെന്നാണ് വിവരം.