thiruvananthapuram-airpor

ന്യൂഡൽഹി: തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നൽകിയത് നയപരമായ തീരുമാനമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പൊതുജന താത്പര്യം മുൻനിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു.


വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകി അതിൽ നിന്ന് ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ ആവശ്യം കണക്കിലെടുത്ത് പ്രത്യേക ഇളവുകളോടെ ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹർജിയുമായി വരാൻ കേരളത്തിന്‌ അവകാശമില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

വിമാനത്താവളങ്ങൾ കേന്ദ്രസർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന വിഷയമല്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീം കോടതിയാണെന്നും വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ കേരള സർക്കാർ നൽകിയ ഉപഹർജിയിൽ അടിയന്തര സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി തയ്യാറായിരുന്നില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നായിരുന്നു കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സർക്കാരിനോട് കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു.