കരിയറിലും ജീവിതത്തിലുമെല്ലാം പുതിയ വഴിത്തിരിവുകളിലാണ് ഉണ്ണിമുകുന്ദൻ. മലയാളത്തിൽ നല്ല സിനിമകൾ വരുന്നു. അതിനോടൊപ്പം അതിരുകൾ കടന്ന് പറക്കാനുള്ള ഒരുക്കത്തിലുമാണ്.ജീവിതം പ്ളാൻ ചെയ്യുന്നതല്ല. സംഭവിക്കേണ്ടതാണ് സംഭവിക്കുന്നതെന്ന വിശ്വാസമാണ് ഉണ്ണിയെ മുന്നോട്ട് നടത്തുന്നത്.
തെലുങ്കിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ട്. വർഷത്തിൽ ഒരു തെലുങ്ക് സിനിമ എന്നതാണ് പ്ളാൻ. മലയാളത്തിലും പ്രതീക്ഷയുള്ള ചിത്രങ്ങൾ ലഭിക്കുന്നു. ജനതാഗാരേജിൽ അഭിനയിച്ചപ്പോൾ തന്നെ തെലുങ്കിൽ ശ്രദ്ധ കിട്ടി. ഭാഗ് മതി ഒരു വലിയ പ്രോജക്ടാണ്. അതിലൊരു സോഷ്യൽ ആക്ടിവിസ്ടിന്റെ വേഷം ചെയ്തു.നടനെന്ന നിലയിൽ മാർക്കറ്റ് വ ലുതാവുന്നതിന്റെ സന്തോഷവുമുണ്ട്. മൊത്തത്തിൽ നല്ല സമയമാണെന്ന് തോന്നുന്നു.
ഞാൻ ബ്രേക്കെടുക്കുന്നത് അങ്ങനെ വലിയ കാര്യങ്ങൾക്ക് വേണ്ടിയൊന്നുമല്ല. അഭിനയത്തിൽ സജീവമായപ്പോഴും അച്ഛനും അമ്മയും ഗുജറാത്തിലായിരുന്നു. മിക്കവാറും ആറ് മാസത്തെ ഷൂട്ടിംഗൊക്കെ കഴിഞ്ഞായിരിക്കും അവരെ കാണാൻ പോകുന്നത്. രണ്ടോ മൂന്നോ മാസത്തെ ബ്രേക്കെടുത്ത് പോയി പതിയെ മടങ്ങിവരുന്നതാണ് പതിവ്. എന്നാൽ മലയാളത്തിൽ ഇൻഡസ്ട്രിയുടെ ചലനമനുസരിച്ച് ഒരു ലൊക്കേഷനിൽ നിന്ന് അടുത്തതിലേക്ക് പൊയ്ക്കൊണ്ടേയിരിക്കണം. നമ്മുടെ ആളുകളുടെ മനോഭാവവും ആ രീതിയിലാണ്. ഞാനിവിടെ ഇരിക്കുന്നത് ആരെങ്കിലും കണ്ടാൽ ആദ്യത്തെ ചോദ്യം എന്താ സിനിമയൊന്നും ഇല്ലേയെന്നായിരിക്കും. ഒരു ദിവസം ഷൂട്ടില്ലെങ്കിൽ സിനിമയേയില്ലെന്നാണ് ആളുകളുടെ വിചാരം.
ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്തതിന്റെ കഥ കേൾക്കുന്നതാണ് മലയാളത്തിലെ രീതി. എനിക്കതിൽ താത്പര്യമില്ല. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതെന്തുകൊണ്ട് സംഭവിച്ചുവെന്ന് ആലോചിക്കാൻ സമയം വേണം. അതുപോലെ കുടുംബം പ്രധാനപ്പെട്ടതാണ്. അവർക്കു വേണ്ടിയും സമയം ചെലവഴിക്കണം. ഇപ്പോൾ അവരെല്ലാം ഒറ്റപ്പാലത്തേക്കെത്തി. മനഃപൂർവമല്ലെങ്കിലും ഈ ബ്രേക്കുകൾ ആത്മവിശ്വാസം കൂട്ടാൻ സഹായിച്ചിട്ടുണ്ടെന്നത് സത്യമാണ്
മാസ് സിനിമകൾ ഇഷ്ടമാണ്. പേഴ്സണൽ ലൈഫിൽ നടക്കാത്ത എന്തു കാര്യവും സിനിമയിലൂടെ ചെയ്ത് ഫലിപ്പിക്കണം എന്നാണന്റെ ആഗ്രഹം. മാസ് സിനിമ എന്ന് പറയുമ്പോൾ പത്ത് ഇരുപതു പേരെ ഒറ്റയ്ക്ക് അടിച്ചു തോല്പിക്കുക, ഒരു കാമുകി സ്ളോമോഷനിൽ കടന്നുവരിക, അവളുമൊത്ത് പാട്ടുപാടുക തുടങ്ങിയ ഫാന്റസികളൊക്കെ ഇഷ്ടമാണ്. എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. അത് സിനിമയിൽ സംഭവിക്കുന്നതിൽ സന്തോഷമുണ്ട്.
സിനിമ ചെയ്താലും ഒരു നല്ല നടനാകണം. മാസും കോമഡിയും ആക്ഷനും എല്ലാം ആ കൂട്ടത്തിൽ വേണം. എന്നെപ്പറ്റി മുൻധാരണയോടെ സിനിമ കാണാൻ വരുന്ന പ്രേക്ഷകരെ അദ്ഭുതപ്പെടുത്തണമെന്നുണ്ട്. നമ്മുടെ സൂപ്പർതാരങ്ങളെ നോക്കൂ. എത്ര വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. അവരെ പോലെ ആകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നയാളാണ് ഞാൻ.
എല്ലാവരും വിവാഹകാര്യം തന്നെയാണ് ചോദിക്കുന്നത്. ഒന്നാമത് ഈ പ്രായം. ഇൻഡസ്ട്രിയിൽ ഇതേ പ്രായത്തിലുള്ള മിക്കവർക്കും ഒന്നും രണ്ടും കുട്ടികളൊക്കെ ആയിക്കഴിഞ്ഞു. ഞാൻ മിക്കവാറും ഫ്രീബേർഡായി തുടരാനാണ് സാദ്ധ്യത. മാത്രമല്ല കല്യാണപ്രായമായെന്ന് ഇതുവരെ തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാൻ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ, പ്ളാൻ ചെയ്യേണ്ടതല്ലല്ലോയെന്ന്.
ഒരു കൊമേഴ്സ്യൽ ബോളിവുഡ് പടം ചെയ്യണമെന്നാണ് ആഗ്രഹം. അതിനു വേണ്ടിയാകും ദൈവം ഈ അവസരങ്ങളൊക്കെയുണ്ടാക്കി തരുന്നത്. ഇപ്പോൾ പല താരങ്ങൾ ഇൻഡസ്ട്രികൾ മാറി ജോലി ചെയ്യുന്നുണ്ട്. അത് ഗുണകരമാണ്. എനിക്ക് ഹിന്ദി നന്നായി അറിയാമെന്നതും ഗുണം ചെയ്യുമെന്ന് തോന്നുന്നു.