പാട്ടുമായി ലോകം മുഴുവൻ സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്ന, സംഗീതത്തിൽ മാത്രമല്ല, മറ്റുള്ളയിടങ്ങളിലും സ്വന്തം സന്തോഷവും മറ്റുള്ളവർക്ക് സന്തോഷം നൽകാൻ കഴിയുകയും ചെയ്താൽ അതു നല്ല കാര്യമാണെന്ന് വിശ്വസിക്കുന്ന സിതാരയുടെ മനസിലൂടെ...
സിതാരാകൃഷ്ണകുമാറിനെ മലയാളത്തിലെ മറ്റുപാട്ടുകാരിൽ നിന്ന് വേറിട്ടു നിറുത്തുന്നത് വ്യത്യസ്തമായ ശബ്ദവും ശൈലിയുമാണ്. കടന്നുവന്നിട്ടുള്ള അനുഭവങ്ങളെ പാഠങ്ങളായാണ് ഈ ഗായിക കൂടെ നിറുത്തുന്നത്. അതേ പോലെ ഗായിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും കാണിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും സിതാര ബോധവതിയാണ്. സ്വന്തം നിലപാടുകൾ സിതാര വ്യക്തമാക്കുന്നു.
ഈ യാത്ര എങ്ങനെയുണ്ട്. പോരായ്മ ഉണ്ടെന്ന് തോന്നുന്നുണ്ടോ?
കുഴപ്പമില്ലെന്ന് തോന്നുന്നു. കുറേ വർഷങ്ങളുടെ തയ്യാറെടുപ്പിനു ശേഷം ആരംഭിച്ച യാത്രയാണിത്. ശ്രോതാക്കളുടെ ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും മദ്ധ്യത്തിലൂടെയാണ് യാത്ര. യാത്ര സുരക്ഷിതമാണെന്ന് എന്റെ പാട്ടു കേൾക്കുന്നവരാണ് പറയേണ്ടത്. യാത്രയിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളെ ഒരേ രീതിയിൽ കാണുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഒരുപാട് പോരായ്മകളുള്ള വ്യക്തിയാണ്. എല്ലാ ആളുകളെയും പോലെ അത് ഏറിയും കുറഞ്ഞുമിരിക്കും. പോരായ്മ തിരുത്താനും ആഴം കുറയ്ക്കാനും മുന്നോട്ടു പോവാനുമാണ് ശ്രമിക്കുന്നത്. ചുറ്റുപാടുകളിലേക്ക് അധികം ശ്രദ്ധിക്കാറില്ല. മുന്നോട്ടു പോവാനുള്ള മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യവുമില്ല. അത് എന്റെ തലച്ചോറിന്റെ പ്രത്യേകതയാണ്. ഞാൻ എന്ത് ചെയ്തു, എന്താണ് ചെയ്യേണ്ടതെന്നും, ഗായിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും കാണിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതിനെപ്പറ്റി ആലോചിക്കാറുണ്ട്. ആളുകളുടെ വിമർശനം ഏറ്റവും കൂടുതൽ നേരിടുന്ന കാലമാണിത്. സോഷ്യൽ മീഡിയ അത്രയ്ക്ക് ശക്തമാണ്. എന്നാൽ, കമന്റുകളുടെ ശരിതെറ്റുകൾ തിരിച്ചറിയാൻ കഴിയുന്നുണ്ട്. അത് എന്നിൽ വന്ന വലിയ മാറ്റമാണ്.
സിനിമാ പാട്ടിന്റെ വെല്ലുവിളികൾ ?
മറ്റു പലരുടെയും ചിന്തയിൽ നിന്നാണ് സിനിമാപ്പാട്ട് ഉണ്ടാവുന്നത്. സംഗീത സംവിധായകൻ, ഗാനരചയിതാവ്, സിനിമയുടെ സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവരുടെയെല്ലാം പങ്കാളിത്തമുണ്ട്. അവർക്കിടയിലെ സിറ്റുവേഷനും കഥയുടെ രീതിയും അനുസരിച്ചാണ് ഈണങ്ങൾ ഉണ്ടാവുക. വളരെ നേരത്തേ റെക്കാഡിംഗിന് വിളിക്കാറില്ല. പലപ്പോഴും മണിക്കൂറുകൾക്ക് മുമ്പായിരിക്കും അറിയുക. അവിടെ എത്തി കുറച്ചു സമയത്തിനകം, അവരുടെ ചിന്തകളെയും ഇമോഷനുകളെയും മനസിലാക്കിയെടുക്കുക എന്നത് വെല്ലുവിളിയാണ്. പുത്തൻ സാങ്കേതിക സാദ്ധ്യതകൾ സംഗീതമേഖലയിൽ വൻ മുന്നേറ്റങ്ങൾ നടത്താൻ സഹായിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ സംഗീതത്തെ നശിപ്പിച്ചിട്ടില്ല. അത് വേണ്ട രീതിയിൽ, വേണ്ട കൈകളിൽ എത്തുമ്പോൾ, വലിയ ഒരു ലോകം തന്നെയാണ് തുറന്നു തരുന്നത്.
പാട്ട് ഇഷ്ടപ്പെട്ട് വിളിക്കുന്നവരുണ്ടോ?
സൗഹൃദങ്ങൾ എനിക്ക് മുന്നോട്ട് പോവാൻ ഉത്തേജനം നൽകുന്നുണ്ട്. എന്നാൽ, വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേയുള്ളൂ. പല സമയത്തായി കിട്ടിയവരാണ്. എന്റെ പാട്ട് ഇഷ്ടപ്പെടുന്നവരുണ്ടെന്ന് അറിയാം. അവരിൽ ചിലർ വിളിക്കാറുണ്ട്. അതിൽ സന്തോഷിക്കുന്നു. തുടർച്ചയായി വിളിക്കുന്നവരില്ല. ഞാൻ എന്റെ ജോലി ചെയ്യുകയാണ്. വ്യക്തിപരമായി ആരുമായും ബന്ധമില്ല. സംഗീതവുമായി ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിയണമെന്നതാണ് എന്റെ ആഗ്രഹം.
റിയാലിറ്റി ഷോകൾ നല്ല പാട്ടുകാരെ സൃഷ്ടിക്കുന്നുണ്ടോ?
കഴിവുള്ള പാട്ടുകാർക്ക് അവരുടെ സർഗശേഷിയെ ഒന്നു മിനുക്കിയെടുക്കാൻ റിയാലിറ്റി ഷോയിലെ മത്സരത്തിനു വേണ്ടി നടത്തുന്ന പരിശീലനം സഹായിച്ചേക്കും. അതിനുവേണ്ടി നടത്തുന്ന ഗവേഷണം, കേൾക്കുന്ന പാട്ടുകൾ തുടങ്ങിയവയെല്ലാം അവരുടെ മികവിനെ മുന്നോട്ടുകൊണ്ടുപോകാൻ തീർച്ചയായും സഹായിക്കും. റിയാലിറ്റി ഷോയിലൂടെ മാത്രം നല്ല പാട്ടുകാർ ഉണ്ടാവുന്നു എന്നതിനെക്കാളുപരി പ്രതിഭകളെ അവതരിപ്പിക്കാനുള്ള വേദിയായി ഇത്തരം ഷോകൾ മാറുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
താരങ്ങൾ ഗായകരാകുന്ന സാഹചര്യമാണല്ലോ. ആർക്ക് വേണമെങ്കിലും പാടാമെന്ന അവസ്ഥയാണിപ്പോൾ ?
താരങ്ങൾ പാട്ടുപാടുന്നത് കൗതുകകരമായ കാര്യമാണ്. അവരിൽ പലരും നല്ല പാട്ടുകാർ കൂടിയാണ്. അവർ പാടുമ്പോൾ പാട്ടുകാർക്കും അതു കേൾക്കുന്നവർക്കും പുതിയ അനുഭവമായി മാറുന്നു. സിനിമയെ സംബന്ധിച്ച് ഒരു നടനോ നടിയോ പാട്ടു പാടുക എന്നതിനു പിന്നിലെ കൗതുകം ഗുണകരമാണ്. കാരണം, ആ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അത് സഹായിച്ചേക്കാം. ആർക്ക് വേണമെങ്കിലും പാടാം. നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പാടണമെന്നുപോലുമില്ല. സംഗീതത്തോട് ആത്മാർത്ഥമായ സ്നേഹം ഉണ്ടായാൽ മതി. ശരി, തെറ്റ് എന്നിങ്ങനെ വേർതിരിച്ചു കാണാൻ പറ്റില്ല. അതൊക്കെ ആപേക്ഷികമായ കാര്യങ്ങളാണ്. സ്വന്തം സന്തോഷവും മറ്റുള്ളവർക്ക് സന്തോഷം നൽകാൻ കഴിയുകയും ചെയ്താൽ അതു നല്ല കാര്യമാണ്. അതു സംഗീതത്തിൽ മാത്രമല്ല.
പാട്ടിനെപ്പറ്റിയല്ലാതെ മറ്റു സന്തോഷങ്ങൾ എന്താണ് ?
ഗായികയായിരിക്കാൻ കഴിയുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. സംഗീതത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. സംഗീത സംവിധാനം ചെയ്തു. അത് എന്റെ ജോലിയുടെ ഭാഗമാണ്. എനിക്ക് അല്ലാത്ത ഒരിടം ഉണ്ടോ എന്നുപോലും അറിയുന്നില്ല. ഇരിക്കുന്ന സ്ഥലത്ത് ഞാൻ സന്തോഷവതിയാണ്. ഞാൻ പഠിക്കുന്നത് ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക്കാണ്. എന്നാൽ, സിനിമയിൽ എനിക്ക് കിട്ടുന്നത് പലതരം പാട്ടുകളാണ്. അതൊരു ഭാഗ്യമായാണ് കാണുന്നത്. ചിലപ്പോൾ അപൂർവ ഭാഗ്യമായിരിക്കും. പാട്ടു കേൾക്കുന്നത് ഇഷ്ടമാണ്. എന്നാൽ, പത്ത് പാട്ടുകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ എനിക്ക് ഉത്തരം ഉണ്ടാവില്ല. ഇഷ്ടപ്പെട്ട ഗായകന്റെയോ ഗായികയുടെയോ പേര് ചോദിച്ചാലും ഇതുതന്നെയാണ് അവസ്ഥ.
പുതിയ ചിന്തകൾ?
വെറുതേ ഇരിക്കുമ്പോൾ പലതരം ചിന്തകൾ മനസിൽ കയറാറുണ്ട്. പുതിയ പരീക്ഷണങ്ങൾ വേണമെന്ന് ചിലപ്പോൾ തോന്നും. അത് വെറുതേയിരിക്കുമ്പോഴാണ് ലഭിക്കുക. അങ്ങനെ ലഭിച്ച ചില പരീക്ഷണങ്ങൾ സംഗീത സംവിധാനം നിർവഹിച്ചപ്പോൾ ചെയ്യാൻ ശ്രമം നടത്തി. പുരുഷന്മാരുടെ കാഴ്ചപ്പാടിലുള്ള ഈണങ്ങളാണ് കേട്ടിട്ടുള്ളത്. പക്ഷേ, അവയൊന്നും മോശമല്ല. ഒരു സ്ത്രീ ചെയ്യുന്ന ഈണം എത്രത്തോളം സ്വീകരിക്കപ്പെട്ടെന്നറിയാൻ കൂടുതൽ സ്ത്രീ സംഗീത സംവിധായകർ വരണം.