തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് എൻഫോഴ്‌സ്‌മെന്റിന്റെ ക്ലീൻ ചിറ്റില്ല. മന്ത്രിയെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. എൻഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്രയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചത്.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മന്ത്രി കെ.ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയത് രണ്ടുദിവസമാണെന്ന കാര്യം സ്ഥിരീകരിച്ചു. ഖുർആൻ വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കളളക്കടത്ത് നടത്തി എന്നതിന്റെ തെളിവ് നിലവിൽ എൻഫോഴ്‌സ്‌മെന്റിനില്ല. എന്നാൽ മന്ത്രി ചട്ടലംഘനം നടത്തിയിട്ടുണ്ട് എന്ന് എൻഫോഴ്‌സ്‌മെന്റിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്‌ച രാത്രി 7.30ന് ആദ്യം എൻഫോഴ്സ്‌മെന്റ് ഓഫീസിലെത്തിയ മന്ത്രി 11 മണി വരെ അവിടെയുണ്ടായിരുന്നു. പിന്നീട് വെളളിയാഴ്‌ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഖുർആൻ വിതരണം ചെയ്‌ത കാര്യങ്ങളിലടക്കം മന്ത്രിയുടെ മൊഴി ഇ.ഡി. രേഖപ്പെടുത്തി. മന്ത്രിയുടെ മൊഴി ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടർക്ക് കൈമാറിയിട്ടുണ്ട്.