thiruvananthapuram-airpor

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ എതിർത്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് ടി.ആർ രവിയും അടങ്ങുന്ന ബെഞ്ച് ആയിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇന്ന് കേസ് എടുത്തപ്പോൾ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ടി.ആർ രവി അറിയിക്കുകയായിരുന്നു. കേസ് പുതിയ ബെഞ്ചിന് കൈമാറുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നൽകിയത് നയപരമായ തീരുമാനമാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പൊതുജന താത്പര്യം മുൻനിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് സംസ്ഥാന സർക്കാരിന്റെ ടെണ്ടർ തുക കുറഞ്ഞുപോയതുകൊണ്ടാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വിശദീകരിച്ചു. വിമാനത്താവളങ്ങൾ അദാനിക്ക് നൽകിയതിന് പിന്നിൽ അഴിമതിയാണെന്ന കോൺഗ്രസ് ആരോപണം രാജ്യസഭയിൽ മന്ത്രി ഹർദീപ് സിംഗ് പുരി തള്ളി. കേരള സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് ടെണ്ടറിൽ ഉൾപ്പെടുത്തിയത്. കേരള സർക്കാരിന്റെ തുക അദാനിയെക്കാൾ 19.3 ശതമാനം കുറവായിരുന്നു. ടെണ്ടർ ലഭിച്ച കമ്പനി കേരളത്തിൽ തുറമുഖം നിർമ്മിക്കുന്നുണ്ടെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

രാജ്യത്തെ വിമാനത്താവളങ്ങൾ അദാനിക്ക് നൽകിയതിന് പിന്നിൽ വലിയ അഴിമതിയാണെന്നായിരുന്നു ഏയർക്രാഫ്റ്റ് ഭേദഗതി ബില്ലിന്മേൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ ആരോപിച്ചത്. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം പോലും പരിഗണിക്കാതെയാണ് കേന്ദ്രം തീരുമാനം എടുത്തതെന്നും വേണുഗോപാൽ പറഞ്ഞു.