covid-vaccine

യു.കെ: കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തോടടുക്കുമ്പോള്‍ നിര്‍ണായകമായ മറ്റൊരു പരീക്ഷണവുമായി യു.കെയിലെ വിദഗ്ദ്ധര്‍. ശരീരത്തില്‍ കുത്തിവെക്കാനായി വികസിപ്പിച്ച വാക്‌സിന്‍ മൂക്കിലൂടെ ശ്വാസകോശത്തിലേയ്ക്ക് നേരിട്ട് നല്‍കിയുള്ള പരീക്ഷണത്തിന് യു.കെയിലെ വിദഗ്ദ്ധര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകൾ.

യു.കെയിലെ ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനിലെ സംഘമാണ് കൊവിഡ് വാക്‌സിന്‍ മൂക്കിലൂടെ നൽകാൻ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്. സാധാരണ രീതിയില്‍ വാക്‌സിന്‍ കുത്തിവെക്കുന്നതിനെക്കാള്‍ ഫലപ്രദം ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്നതായിരിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇംപീരിയല്‍ കോളേജ് വികസിപ്പിച്ച് ജൂണില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച വാക്‌സിനും ഇന്ത്യയില്‍ ഉള്‍പ്പെടെ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സ്ഫഡ് വാക്‌സിനുമാണ് ഇത്തരത്തില്‍ പരീക്ഷണം നടത്താനായി തെരഞ്ഞെടുത്തിരിക്കുന്നത്.


പൂര്‍ണ ആരോഗ്യമുള്ള 30 വോളണ്ടിയര്‍മാര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കുക. സ്‌പ്രേ അല്ലെങ്കില്‍ എയ്‌റോസോള്‍ രൂപത്തിലായിരിക്കും വാക്‌സിന്‍ ശ്വാസകോശത്തിലേയ്ക്ക് കടത്തി വിടുക. നെബുലൈസറിന്റെയും മാസ്സിന്റെയും സഹായത്തോടെ ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് മരുന്നു നല്‍കുന്ന മാതൃകയിലാണ് കൊവിഡ് വാക്‌സിനും നല്‍കുക. നിലവില്‍ ഫ്ലൂ വാക്‌സിനും കുത്തിവെയ്പ്പല്ലാതെ ഇത്തരത്തില്‍ നേസല്‍ സ്‌പ്രേ രൂപത്തില്‍ നല്‍കുന്നുണ്ട്.

വാക്‌സിന്‍ സ്‌പ്രേ രൂപത്തില്‍

കൊവിഡ് രോഗബാധയുടെ സ്വഭാവമാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ പറയുന്നത്. 'മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസകോശങ്ങളുടെയും ഉള്‍ഭാഗത്തെ തൊലിയെ ഏറ്റവുമാദ്യം ബാധിക്കുന്ന ഒരു റെസ്പിറേറ്ററി വൈറസാണ് ഇപ്പോള്‍ മഹാമാരി ഉണ്ടാക്കുന്നത്. ഈ ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുത്ത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കും. അതുകൊണ്ട് പേശികളില്‍ കുത്തിവെക്കുന്നതിനെക്കാളും ശ്വാസനാളിയിലേയ്ക്ക് വാക്‌സിന്‍ നല്‍കിയാല്‍ കൂടുതല്‍ ഫലമുണ്ടാകുമോ എന്ന് കണ്ടെത്തേണ്ടത് അതിപ്രധാനമാണ്.' ഗവേഷണം നയിക്കുന്ന ഡോ. ക്രിസ് ചിയു പറഞ്ഞു.


സ്‌പ്രേ രൂപത്തില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ കുത്തിവെക്കുന്നതിനെക്കാള്‍ കുറച്ച് ഡോസ് മാത്രമേ ആവശ്യമായി വരൂ എന്നതിനാല്‍ ഉത്പാദനവും എളുപ്പമാകും. ഇത്തരം പരീക്ഷണങ്ങള്‍ വാക്‌സിന്‍ ഗവേഷണത്തെയും സഹായിക്കുമെന്നാണ് ഇംപീരിയല്‍ കോളേജ് വാക്‌സിന്‍ ഗവേഷണസംഘത്തിലെ വിദഗ്ദ്ധന്‍ റോബിന്‍ ഷട്ടോക് പറയുന്നത്. 'ചിലപ്പോള്‍ ഒരു കൂട്ടര്‍ക്ക് ശരിയായ വാക്‌സിന്‍ കൈവശമുണ്ടാകും. പക്ഷെ വാക്‌സിന്‍ നല്‍കുന്ന രീതി തെറ്റായിരിക്കും. ഇത്തരം പരീക്ഷണങ്ങളിലൂടെ മാത്രമേ അക്കാര്യങ്ങള്‍ വ്യക്തമാകൂ.' അദ്ദേഹം പറഞ്ഞു.