ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്‌സിന്‍ കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.
ഇന്ത്യ ഒരു മുന്‍നിര വാക്‌സിന്‍ നിര്‍മാതാവാണെന്നും വാക്‌സിന്‍ നിര്‍മാണത്തില്‍ രാജ്യത്തിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കൊവിഡ് വാക്‌സിനുകള്‍ പലതും അവസാനഘട്ടത്തിലായതിനാല്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിചേർത്തു.
കൊവിഡ് സൃഷ്ടിച്ചത് കടുത്ത സാമ്പത്തിക നഷ്ടമാണ്. ഇത് അസമത്വങ്ങള്‍ ഏറുന്നതിന് കാരണമായി. ദാരിദ്ര്യം വര്‍ദ്ധിച്ചു. മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടക്കാന്‍ ലോകമെമ്പാടും സാമ്പത്തിക ഉത്തേജക പാക്കേജായി 18 ട്രില്യണ്‍ യു.എസ് ഡോളര്‍ ചെലവഴിക്കപ്പെട്ടു അദ്ദേഹം പറയുന്നു.
എങ്കിലും 2021 അവസാനത്തോടെ ആഗോള സമ്പദ് വ്യവസ്ഥ 12 ട്രില്യണ്‍ യു.എസ് ഡോളറോ അതില്‍ കൂടുതലോ നഷ്ടം രേഖപ്പെടുത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പ്രവചനം. ഇത് രണ്ടാം ലോക മഹായുദ്ധനാനന്തര കാലഘട്ടത്തിലെ ഏറ്റവും വലിയ ആഗോള ജി.ഡി.പി നഷ്ടം - ബില്‍ ഗേറ്റ്‌സ് പറഞ്ഞു.