yogi-adithyanath

മീററ്റ്: വാറന്റില്ലാതെ ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അധികാരമുള്ള പ്രത്യേക സേനയെ രുപീകരിച്ച് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. 'യു.പി സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്' എന്നാണ് സേനയ്ക്ക് പേര് നൽകിയിരിക്കുന്നത്.

മെട്രോ റെയിൽവേ, കോടതികൾ, എയർപോർട്ടുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ വിന്യസിക്കാനാണ് ഈ സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി അവിനാഷ് അവാസ്തി അറിയിച്ചു.

ഉത്തർപ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ് ആക്ട് പ്രകാരമാണ് സംസ്ഥാനം ഇത്തരമൊരു സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്നും സെന്ട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനൊപ്പമായിരിക്കും ഈ സേന പ്രവർത്തിക്കുകയെന്നും അവാസ്തി അറിയിച്ചു.

സി.ഐ.എസ്.എഫിനുള്ള അതേ അധികാരങ്ങളാണ് ഈ പ്രത്യേക സേനയ്ക്കും നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപ്രകാരം സേനയിലെ ഏതൊരംഗത്തിനും യാതൊരു ഔദ്യോഗിക ഉത്തരവും കൂടാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയും.

മജിസ്ട്രേറ്റിന്റെ വാറണ്ടും ഇതിനായി ആവശ്യമില്ല. സേനയിലെ അംഗങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ ഭീഷണിയോ ഉണ്ടായാലും വ്യവസ്ഥകളേതുമില്ലാതെ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനുമാകും.

ഇതുകാരണം, ഒരു ആക്രമണം നടക്കുമ്പോൾ അക്രമിക്ക് രക്ഷപ്പെടാൻ അവസരം കൊടുക്കാതെ പെട്ടെന്ന് പിടികൂടാൻ സേനയ്ക്ക് കഴിയുമെന്നാണ് സർക്കാർ പറയുന്നത്. പിടികൂടുന്നയാൾക്ക് താൻ പിടികൂടിയയാൾ കുറ്റക്കാരനാണെന്ന ബോധ്യമുണ്ടായാൽ മാത്രം മതി.

സിവിൽ കോടതികളുടെ സുരക്ഷിതത്വം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി കഴിഞ്ഞവർഷം ഡിസംബറിൽ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സേനയെ രൂപീകരിച്ചിരിക്കുന്നതെന്നും യു.പി സർക്കാർ പറഞ്ഞു.