
വാഷിംഗ്ടൺ: ഇസ്രായേലുമായി യു എ ഇ, ബഹ്റിൻ രാജ്യങ്ങൾ സമാധാന കരാറിൽ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാർ ഒപ്പിടാനെത്തിയിരുന്നു. എന്നാൽ അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കരാർ ഒപ്പിട്ടത്. യു എ ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫാ ബിൻ സായ്ദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായ്ദ് അൽ നഹ്യാനാണ് കരാറിൽ ഒപ്പുവച്ചത്.
എല്ലാ മേഖലയിലും യു എ ഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടി. 48 വർഷത്തെ ഇസ്രായേൽ വിലക്കിന് ഇതോടെ അവസാനമായി. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.
കഴിഞ്ഞ മാസം 13നാണ് യു എ ഇ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. തുടർന്ന് ഈ മാസം 11 ന് ബഹ്റിനും യു എ ഇയുടെ പാത സ്വീകരിച്ചു. മദ്ധ്യപൂർവ ദേശത്തെ അഞ്ചോ ആറോ രാജ്യങ്ങൾ കൂടി ഇസ്രായേലുമായി നയതന്ത്ര ബന്ധം ഉടൻ സ്ഥാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.