തൃശൂർ: സഹിക്കാനാവാത്ത നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്ചയിലധികം ആശുപത്രിയിൽ കഴിഞ്ഞ സ്വപ്ന സുരേഷിന്റെ അടവുകൾ പാളി. ആൻജിയോഗ്രാം പരിശോധനയ്ക്ക് മുമ്പാണ് സ്വപ്ന മലക്കം മറിഞ്ഞത്. ആൻജിയോഗ്രാം നടത്താൻ സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറയുകയായിരുന്നു. ഇതോടെ സ്വപ്നയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വിധിയെഴുതുകയായിരുന്നു.
സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഇ.സി.ജി, ഇക്കോ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ല. ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ ഒരുങ്ങിയെങ്കിലും ഇവർ നെഞ്ചുവേദന ശക്തമാണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആൻജിയോഗ്രാം ചെയ്യാമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. റമീസിന് എൻഡോസ്കോപ്പി പരിശോധനയിൽ രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. മെഡിക്കൽ ബോർഡ് വീണ്ടും യോഗംചേർന്ന് ഇന്നലെ വൈകിട്ടോടെ ഇരുവരെയും ജയിലിലേക്കു തിരിച്ചയക്കാൻ തീരുമാനിക്കുകയായിരുന്നു.
സ്വപ്നയേയും റമീസിനേയും എൻ.ഐ.എ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ഒഴിവാക്കാനും തുടർനടപടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിവാസം ഒപ്പിച്ചതെന്നാണ് പ്രധാന സംശയം. ആശുപത്രിയിൽ ഇവർക്ക് സന്ദർശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയിൽ സൂപ്രണ്ടുമാർ പൊലീസിന് കത്ത് നൽകിയിരുന്നു. എന്നാൽ സ്വപ്ന ആശുപത്രി സെല്ലിനുള്ളിൽനിന്ന് ഫോൺ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമായിരിക്കുകയാണ്.
സുഖജീവിതം നയിച്ചിരുന്ന സ്വപ്നയ്ക്കും റമീസിനും ജയിലിലെ കർശന നിയന്ത്രണങ്ങൾ താങ്ങാവുന്നതിനും അപ്പുറം ആയിരുന്നുവെന്നാണ് സൂചന. സെല്ലിനുളളിൽ ഏകാന്തവാസത്തിലായിരുന്നു സ്വപ്ന. ഇവരുടെ സെല്ലിന് പുറത്തു സ്ഥാപിച്ച ബോർഡിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും രാത്രി പാറാവുകാരെത്തി ഒപ്പിടണമെന്നും സെല്ലിനകം നിരീക്ഷിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. പകൽ സമയത്ത് മറ്റു തടവുകാരെ പുറത്തിറക്കുന്ന കൂട്ടത്തിലും സ്വപ്നയെ പുറത്തിറക്കിയിരുന്നില്ല. റമീസിനെ പാർപ്പിച്ചിട്ടുള്ള അതിസുരക്ഷാ ജയിലിലും സ്ഥിതി സമാനമായിരുന്നു. ഇതെല്ലാമാണ് ആശുപത്രി നാടകത്തിന് പിന്നിലെ കാരണമെന്നും