ബീജിംഗ്: പ്ളാസ്റ്റിക് സർജറിയെന്ന് പറഞ്ഞാൽ ചൈനീസ് സ്വദേശി വു സിയാചെന്നിന് (ആബി) ഹരമാണ്. ഫേഷ്യൽ ചെയ്യുന്നത്ര നിസാരമട്ടിലാണ് ആബി സർജറി ചെയ്യുന്നത്. കഴിഞ്ഞ 16 വർഷത്തിനിടെ 100ലധികം പ്ളാസ്റ്റിക് സർജറി ചെയ്ത് ശ്രദ്ധേ നേടിയിരിക്കുകയാണിവർ.
14 വയസുള്ളപ്പോഴാണ് ആബി ആദ്യമായി പ്ലാസ്റ്റിക് സർജറി ചെയ്യുന്നത്. ഇപ്പോൾ ആബി ചൈനയിലെ ഏറ്റവും പ്രശസ്തയായ പ്ലാസ്റ്റിക് സർജറി പ്രചാരകരിൽ ഒരാളാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ആബിയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. ബീജിംഗിൽ ആബിക്ക് രണ്ട് കോസ്‌മെറ്റിക് സർജറി ക്ലിനിക്കുകൾ ഉണ്ട്. കഴിഞ്ഞ 16 വർഷമായി പ്ലാസ്റ്റിക് സർജറി ചെയ്യുന്നത് വഴി തന്റെ രൂപം കുറ്റമറ്റതാക്കാനാണ് ആബിയുടെ ശ്രമം. ശരീരത്തിലെ ചെറിയ ഒരു അപൂർണത പോലും സഹിക്കാൻ കഴിയില്ല എന്നാണ് ആബി ചൈനീസ് മാദ്ധ്യമത്തോട് പറഞ്ഞത്. മൂക്കിൽ ആറ് തവണയും, കണ്ണുകളിൽ രണ്ട് തവണയും, ചുണ്ടുകളിൽ മൂന്ന് തവണയും സർജറി നടത്തിയിട്ടുണ്ട്.
ഇതിനോടകം ശരീരത്തിൽ 100 സർജറിയിൽ കൂടുതൽ നടത്തി എന്നും ആബി പറയുന്നു. ഇതിനായി നാല് ദശലക്ഷം യുവാനാണ് (ഏകദേശം 4 കോടി രൂപ ) ചെലവഴിച്ചത്. ചെലവ് വഹിക്കുന്നത് ആബിയുടെ മാതാപിതാക്കളാണ്. ആബിക്ക് കൗമാരപ്രായത്തിൽ രോഗപ്രതിരോധശേഷി കുറയുന്ന ഒരു രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനായി സ്റ്റിറോയിഡ് ഹോർമോണുകളായ ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ എടുക്കേണ്ടിവന്നു. ഇത് ആബിയുടെ ഭാരം ക്രമാതീതമായി വർദ്ധിപ്പിച്ചു. കാലുകൾ വലുതായപ്പോൾ അസ്വസ്ഥത മാറ്റാൻ തുടകളിൽ ലിപോസക്ഷൻ (കൊഴുപ്പ് കളയാനുള്ള മാർഗം) ചെയ്തു. പ്ലാസ്റ്റിക് സർജറി വരുത്തുന്ന വ്യത്യാസം കണ്ടപ്പോൾ തന്റെ ശരീരത്തിലെ എല്ലാ പോരായ്മയും ശരിയാക്കാൻ ആബി തീരുമാനിച്ചു. അതിന്റെ ഫലമായാണ് 100ലധികം പ്ലാസ്റ്റിക് സർജറികൾ ചെയ്തത്.