israel-peace-treaty

വാഷിംഗ്ടൺ:അറബ് രാജ്യങ്ങളുമായി ഏഴു പതിറ്റാണ്ടായി തുടരുന്ന ശത്രുത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനും യു. എ. ഇയുമായി നയതന്ത്ര,​ സമാധാന,​ സഹകരണ കരാർ ഒപ്പുവച്ചതിന് പിന്നാലെ ഇസ്രയേൽ പാലസ്‌തീൻ പ്രദേശമായ ഗാസയിൽ രൂക്ഷമായ വ്യോമാക്രമണം നടത്തി. ആൾ നാശമില്ലെങ്കിലും വസ്‌തുവകൾക്ക് കനത്ത നാശമുണ്ടായി. മൂന്നിടങ്ങളിൽ ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ മിസൈലുകൾ വർഷിക്കുകയായിരുന്നു.

അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അമേരിക്കയിൽ കരാർ ഒപ്പിട്ട അതേ സമയത് ഗാസയിലെ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇസ്രയേലിന് നേർക്ക് റോക്കറ്റാക്രമണം നടത്തിയതിന് തിരിച്ചടിയാണിത്.വെസ്‌റ്റ് ബാങ്കും ഗാസയും ഉൾപ്പെടുന്ന സ്വതന്ത്ര പാലസ്തീൻ എന്ന ലക്ഷ്യത്തെ വഞ്ചിക്കുന്നതാണ് കരാറെന്ന് ഹമാസ് പറഞ്ഞു.

ചരിത്രം കുറിച്ച കരാർ

ഇന്നലെയാണ് വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിദ്ധ്യത്തിൽ ബഹ്റൈനും യു.എ.ഇയും ഇസ്രയേലുമായി ചരിത്രം കുറിച്ച കരാറിൽ ഒപ്പിട്ടത്. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സയ്യിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനൊപ്പം വാണിജ്യം, ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണത്തിനുള്ളതാണ് കരാർ. എഴുനൂറോളം പേരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.

'പുതിയ പശ്ചിമേഷ്യയുടെ തുടക്കമാണിത്. ഇസ്രയേലിന്റെ ഒറ്റപ്പെടലിന്റെ കാലം കഴിഞ്ഞു. മറ്റ് അറബ് രാജ്യങ്ങളുമായും കരാറുണ്ടാക്കും.'- ചടങ്ങിന് ശേഷം ട്രംപ് പറഞ്ഞു.

ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലുമായി കരാറൊപ്പിടുമെന്നാണ് സൂചന. ഇറാന്റെ ഭീഷണിയാണ് ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഈജി‌പ്‌തും ജോർദ്ദാനുമാണ് നേരത്തെ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ.

 കരിദിനമാചരിച്ച് പാലസ്തീൻ

പാലസ്തീൻ ജനതയുടെ കറുത്ത ദിവസമാണ് ഇതെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷെത്തെ പറഞ്ഞു. കരാറുകളല്ല, അധിനിവേശ പ്രദേശങ്ങളിൽ നിന്നുളള ഇസ്രയേലിന്റെ പിന്മാറ്റമാണ് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരികയെന്ന് പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ് പറഞ്ഞു. ഇറാനും കരാറിനെ അപലപിച്ചു.

കരാർ ഇങ്ങനെ

 ഇസ്രയേൽ നിലവിൽ വന്ന 1948 മുതലുള്ള ശത്രുത മാറ്റിവച്ചാണ് അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.

 നിക്ഷേപം, വിനോദ സഞ്ചാരം, വ്യോമ ഗതാഗതം, സുരക്ഷ, ടെലി കമ്മ്യൂണിക്കേഷൻസ്, ആരോഗ്യം സംസ്‌കാരം, പരിസ്ഥിതി മേഖലകളിൽ സഹകരിക്കും.

 വെസ്റ്റ് ബാങ്ക് കൂട്ടിചേർക്കാനുള്ള പദ്ധതി ഇസ്രയേൽ നിറുത്തിവയ്‌ക്കും. ഇക്കാര്യം കരാറിൽ ഇല്ല.

 67ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്ത അൽ അഖ്സ ദേവാലയം സന്ദർശിക്കാൻ മുസ്ലിങ്ങളെ അനുവദിക്കും.