roy-sullivan

ഇതാണ് റോയ് സള്ളിവൻ.... ഏറ്റവും കൂടുതൽ തവണ മിന്നലേറ്റ് രക്ഷപ്പെട്ട മനുഷ്യൻ എന്ന റെക്കാ‌ഡ് ഈ അമേരിക്കക്കാരന്റെ പേരിലാണ്.! മിന്നലൊന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്. ശക്തമായ ഒരു മിന്നൽ മതി മനുഷ്യ ജീവൻ ഇല്ലാതാകാൻ. പക്ഷേ, സള്ളിവന്റെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്. ഒന്നും രണ്ടുമൊന്നുമല്ല, ഏഴ് തവണയാണ് സള്ളിവന് മിന്നലേറ്റത് !. ' ഹ്യൂമൻ ലൈറ്റിംഗ് കണ്ടക്‌ടർ ', ' ഹ്യൂമൻ ലൈറ്റിംഗ് റോഡ് ' എന്നീ അപരനാമങ്ങളിലാണ് സള്ളിവൻ അറിയപ്പെടുന്നത്.

വിർജീനിയയിലെ ഗ്രീൻകൗണ്ടിയിൽ 1912ലാണ് സള്ളിവൻ ജനിച്ചത്. 1936 മുതൽ ഷെനാൻഡോവ നാഷണൽ പാർക്കിൽ റേഞ്ചറായി ജോലി ചെയ്തിരുന്നു സള്ളിവൻ. 1942ലാണ് സള്ളിവന് ആദ്യമായി മിന്നലേൽക്കുന്നത്. പിന്നീട് 1969, 1970, 1972, 1973, 1976, 1977 വർഷങ്ങളിലും മിന്നലേറ്റു. ഓരോ തവണയും സള്ളിവൻ പരിക്കുകളോടെ രക്ഷപ്പെട്ടു. സള്ളിവന്റെ ഈ പ്രത്യേകത കൊണ്ട് തന്നെ അയാളെ ജോലി സ്ഥലത്തും എല്ലാവരും ഒറ്റപ്പെടുത്തി. സള്ളിവന്റെ ഒപ്പം നടന്നാൽ തങ്ങൾക്കും മിന്നലേൽക്കും എന്ന ഭയമായിരുന്നു അവർക്ക്. ഒരിക്കൽ സള്ളിവന്റെ ഭാര്യക്കും മിന്നലേറ്റിരുന്നു. കാറ്റും മഴയും പെട്ടെന്ന് വന്നപ്പോൾ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനായി സള്ളിവന്റെ ഭാര്യ പുറത്തിറങ്ങി. ഒപ്പം സഹായിക്കാനായി സള്ളിവനും എത്തിയപ്പോഴാണ് ഭാര്യക്ക് മിന്നലേറ്റത്. ഭാഗ്യവശാൽ സള്ളിവന്റെ ഭാര്യ രക്ഷപ്പെട്ടു. പലരും തന്നെ ഭയത്തോടെ നോക്കുന്നത് സള്ളിവനെ കടുത്ത ദുഃഖത്തിലാഴ്‌ത്തിയിരുന്നു. 1983ൽ 71ാം വയസിൽ സള്ളിവൻ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.

സള്ളിവന്റെ രണ്ട് റേഞ്ചർ തൊപ്പികൾ ന്യൂയോർക്കിലെയും സൗത്ത് കാരലീനയിലെയും ഗിന്നസ് വേൾഡ് എക്‌സിബിറ്റ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്. എന്ത് കൊണ്ട് സള്ളിവനെ മാത്രം പല തവണ മിന്നൽ വിടാതെ പിന്തുടർന്നുവെന്നും ഏഴ് തവണ മിന്നലേറ്റിട്ടും അയാൾക്ക് ജീവൻ രക്ഷപ്പെട്ടത് എങ്ങനെയെന്നോ ഇന്നും ശാസ്ത്രലോകത്തിനറിയില്ല.