തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എയുടെ ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീൽ പോയത് തികച്ചും നാടകീയമായി. ഓൺലൈനിലൂടെയോ രാത്രി ചോദ്യം ചെയ്യലിനോ ഹാജരാകാമെന്ന് ജലീൽ എൻ.ഐ.എയെ അറിയിച്ചെങ്കിലും അവർ രണ്ട് ആവശ്യങ്ങളും നിഷ്‌കരുണം തള്ളി. തന്നെ ചോദ്യം ചെയ്യാൻ എൻ.ഐ.എ വിളിപ്പിച്ച കാര്യം മാദ്ധ്യമങ്ങളിൽ നിന്ന് മറച്ചുവച്ച മന്ത്രി, പിന്നീട് അതീവ രഹസ്യമായി അവിടെ എത്തുകയായിരുന്നു.
ജലീലിന്റെ യാത്ര ഇങ്ങനെ
ഇന്നലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം മന്ത്രി രാത്രി വരെ തലസ്ഥാനത്ത് തങ്ങി
രാത്രി 10 മണിയോടെ ഗൺമാനൊപ്പം എസ്കോർട്ട് ഉപേക്ഷിച്ച് ആരെയും അറിയിക്കാതെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്തേക്ക് പോയി
ദേശീയപാത വഴി ആലുവയിലെ ഗസ്‌റ്റ് ഹൗസിലേക്ക്. രാത്രിയായതിനാൽ മന്ത്രിവാഹനത്തെ തടയാനും പ്രതിഷേധിക്കാനും ആരുമുണ്ടായില്ല
പുലർച്ചെ ഒരു മണിയോടെ ആലുവ ഗസ്റ്റ് ഹൗസിലെത്തി
ഫ്രഷായ ശേഷം 1.30ഓടെ ഫോണെടുത്ത് സുഹൃത്തും ആലുവ എം.എൽ.എയുമായ എ.എം.യൂസഫിനെ ഫോണിൽ വിളിച്ചു കാർ ആവശ്യപ്പെട്ടു
പിന്നീട് ജലീൽ ഉറങ്ങിയില്ല, ചോദ്യം ചെയ്യലിന് മാനസികമായി തയ്യാറെടുത്തു
4.30 ആയപ്പോഴേക്കും യൂസഫിന്റെ കാർ ഗസ്റ്റ് ഹൗസിലെത്തി
അഞ്ച് മണിയോടെ ജലീൽ കടവന്ത്രയിലെ എൻ.ഐ.എ ഓഫീസിലേക്ക് തിരിച്ചു. കാറിൽ ഡ്രൈവറും ഗൺമാനും
5.40ന് എൻ.ഐ.എ ഓഫീസിലെത്തി
കാറിൽ നിന്നിറങ്ങിയതും രഹസ്യയാത്ര മാദ്ധ്യമങ്ങൾ അറിഞ്ഞിരുന്നു. ചാനൽ കാമറകൾക്ക് മുഖം കൊടുക്കാതെ ഓഫീസിനുള്ളിലേക്ക് ജലീൽ കയറിപ്പോയി
8.30 വരെ ഓഫീസ് റിസപ്ഷനിൽ കാത്തിരുന്നു.അപ്പോഴേക്കും എൻ.ഐ.എ ഉദ്യോഗസ്ഥരെത്തി
9 മണിക്ക് ചോദ്യം ചെയ്യൽ ആരംഭിച്ചു