തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ സി.ബി.ഐ സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. അപകടത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിനെ സ്റ്റീഫൻ ദേവസി കണ്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്. ഉച്ചയോടെയാണ് സ്‌റ്റീഫൻ ദേവസി സി.ബി.ഐ ഓഫീസിൽ എത്തിയത്.
ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി. ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമാണ് ബന്ധുക്കളും കുടുംബവും ആരോപിക്കുന്നത്. നേരത്തെ സ്റ്റീഫൻ ദേവസിക്കെതിരെയും ആരോപണങ്ങളുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അദ്ദേഹത്തെ വിളിപ്പിച്ചത്. ബാലഭാസ്ക്കറുമായുള്ള സാമ്പത്തിക ഇടപാടുകളും അതിന്റെ വിവരങ്ങളും സ്‌റ്റീഫൻ ദേവസിയിൽ നിന്നും സി.ബി.ഐ ചോദിച്ചറിയും.
അതേസമയം ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നാലുപേരെ നുണപരിശോധന നടത്തും. നുണപരിശോധനക്ക് തയ്യാറാണെന്ന് നാലുപേർ കോടതിയെ അറിയിച്ചു. ബാലഭാസ്ക്കറിൻറെ സുഹൃത്തുക്കളും സ്വർണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകട സമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ, അപകടത്തെ കുറിച്ച് നിരവധി ആരോപമങ്ങൾ ഉന്നയിച്ച കലാഭവൻ സോബി എന്നിവരാണ് നുണപരിശോനക്ക് തയ്യാറായത്.
കള്ളക്കടത്തിലും സാമ്പത്തിക ഇടപാടുകളിലുമുള്ള തർക്കം കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേർന്നൊരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാലഭാസ്ക്കറുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിഷ്‌ണു പ്രകാശും സമ്മതിച്ചിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ
തേടുകയാണ് സി.ബി.ഐ.