covid

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മൂന്നില്‍ ഒരാള്‍ക്ക് വീതം കൊവിഡ് ബാധിച്ചെന്ന് ഏറ്റവും പുതിയ സിറോ സര്‍വേ ഫലം. ഡല്‍ഹിയിലെ 33 ശതമാനം ജനങ്ങളില്‍ കൊവിഡ് പ്രതിരോധ ആന്റിബോഡികള്‍ രൂപപ്പെട്ടെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്. 11 ജില്ലകളില്‍ നിന്ന് ശേഖരിച്ച 17,000 സാംപിളുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്.


ഇത് മൂന്നാം തവണയാണ് ഡല്‍ഹിയില്‍ സിറോളജിക്കല്‍ സര്‍വേ നടത്തുന്നത്. വിശദമായ സര്‍വേഫലം അടുത്ത ആഴ്ചയോടെ പുറത്തു വിടും. രണ്ട് കോടിയോളം ജനസംഖ്യയുള്ള ഡല്‍ഹിയില്‍ 66 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് ബാധിച്ചു സുഖപ്പെട്ടെന്നാണ് പുതിയ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. ഇതാദ്യമായാണ് രാജ്യത്ത് നടത്തിയ സിറോളജിക്കല്‍ സര്‍വേയില്‍ ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്.

നഗരത്തില്‍ ജൂണ്‍ മാസത്തില്‍ നടത്തിയ ആദ്യ സിറോളജിക്കല്‍ സര്‍വേയില്‍ 23.4 ശതമാനം പേര്‍ക്കും ഓഗസ്റ്റ് ആദ്യവാരത്തില്‍ നടത്തിയ രണ്ടാമത്തെ സര്‍വേയില്‍ 29.1 ശതമാനം പേര്‍ക്കും രക്തത്തില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേസമയം, ഇത്രയും ഉയര്‍ന്ന ആന്റിബോഡി സാന്നിധ്യനിരക്ക് രേഖപ്പെടുത്തിയത് നല്ല സൂചനയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ആന്റിബോഡി സാന്നിധ്യമുള്ളവര്‍ക്ക് നിലവില്‍ വൈറസ് ബാധയില്ല. അവര്‍ കൊവിഡ് ബാധിച്ചു സുഖപ്പെട്ടവരാണ്. അവരില്‍ പലര്‍ക്കും തങ്ങള്‍ കൊവിഡ് ബാധിച്ചു സുഖപ്പെട്ടെന്ന വിവരം അറിയില്ല.' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആദ്യ രണ്ട് സര്‍വേകളുടെയും ഫലങ്ങള്‍ അവലോകനം ചെയ്ത മൗലാനാ ആസാദ് മെഡിക്കല്‍ കോളേജിലായിരിക്കും മൂന്നാം സിറോ സര്‍വേയുടെയും ഫലം അവലോകനം ചെയ്യുക. അന്തിമഫലം വരുമ്പോള്‍ സര്‍വേ ഫലത്തിലെ കണക്കില്‍ കുറച്ചു കൂടി വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സോഴ്‌സുകള്‍ വ്യക്തമാക്കി. സിറോ സര്‍വേയുടെ ഫലം വൈറസിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


മൂന്ന് വിഭാഗങ്ങളില്‍ നിന്നാണ് സിറോളജിക്കല്‍ സര്‍വേയ്ക്ക് ആവശ്യമായ സാംപിളുകള്‍ ശേഖരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ളവരില്‍ നിന്ന്, 18 വയസ്സിനും 49 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന്, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ നിന്ന്. 18 വയസ്സിനും 49 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നായിരിക്കും ഭൂരിഭാഗം സാംപിളുകളും ശേഖരിക്കുക.