തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം.മലപ്പുറം,കോട്ടയം,പത്തനംതിട്ട,കാസർകോട് തുടങ്ങി സംസ്ഥാനത്തൊട്ടാകെ സംഘർഷമുണ്ടായി.മലപ്പുറത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പത്തനംതിട്ടയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. കോട്ടയത്ത് ജോസഫ് ഗ്രൂപ്പ് മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. കാസർകോട് യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. കോട്ടയത്ത് ഇപ്പോൾ യൂത്ത് കോൺഗ്രസിനെതിരെ പൊലീസ് ലാത്തി ചാർജ് നടക്കുകയാണ്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായതോടെയാണ് മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം കടുപ്പിച്ചത്. എന്നാൽ മന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഒരന്വേഷണത്തിന്റെ ഭാഗമായി രാജിവയ്ക്കുകയെന്നത് ഒരു കാലത്തും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു.