national-informatics-cent

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജൻസിയായ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന് (എൻ.ഐ.സി.) നേരെ സൈബർ ആക്രമണം. ഏജൻസിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ തന്ത്രപ്രധാന വിവരങ്ങൾ നഷ്‌ടമായെന്നാണ് വിവരം. സൈബർ ആക്രമണം ബംഗളൂരുവിലെ ഒരു ഐ.ടി. കമ്പനിയിൽ നിന്നാണ് ഉണ്ടായതെന്നാണ് സൂചന.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കമുള്ള വി.വി.ഐ.പികളുടെ വിവരങ്ങളുമാണ് നാഷണൽ ഇൻഫോർമാറ്റി‌ക്‌സ് സെന്ററിൽ സൂക്ഷിക്കുന്നത്. സെ‌പ്‌തംബർ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് ഡൽഹി പൊലീസ്‌ വൃത്തങ്ങൾ നൽകുന്ന വിവരം. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഒരു ഇമെയിൽ ലഭിച്ചുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ എൻ.ഐ.സി. പറഞ്ഞു. ഉദ്യോഗസ്ഥൻ മെയിലിലെ അറ്റാച്ച്‌മെന്റിൽ ക്ലിക്ക് ചെയ്തതോടെ സിസ്റ്റത്തിൽ സംഭരിച്ച എല്ലാ ഡാറ്റയും ഇല്ലാതാവുകയായിരുന്നു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പടെ രാജ്യത്തെ പ്രമുഖരേയും സൈനിക ഉദ്യോഗസ്ഥരെയും മാദ്ധ്യമപ്രവർത്തകരേയും ചില ചൈനീസ് കമ്പനികൾ നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌‌തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സൈബർ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.