ബീജിംഗ് : വടക്ക് പടിഞ്ഞാറൻ ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ആനിമൽ ഹസ്ബന്ററി ലാൻസു ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ വാക്സിൻ ലാബിലുണ്ടായ ചോർച്ചയെ തുടർന്ന് ആയിരക്കണക്കിന് പേർക്ക് ബാക്ടീരിയ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 2.9 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ലാൻസൂ നഗരത്തിലാണ് സംഭവം. ഇവിടെ 3,245 പേർക്കാണ് ഇതുവരെ ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്ടീരിയ ബാധയേറ്റ മൃഗങ്ങളിൽ നിന്നോ അവയുടെ ഉല്പന്നങ്ങളിൽ നിന്നോ ആണ് ബ്രൂസെല്ലോസിസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. പനി, സന്ധിവേദന, തലവേദന, പേശീ വേദന, തളർച്ച തുടങ്ങിയവയാണ് ലക്ഷണം. നഗരത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ മരണം രേഖപ്പെടുത്തിയിട്ടില്ല.
ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നതിന് തെളിവില്ലെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. മാൾട്ട ഫീവർ, മെഡിറ്ററേനിയൻ ഫീവർ എന്നീ പേരുകളിലും ബ്രൂസെല്ലോസിസ് രോഗം അറിയപ്പെടുന്നു. രോഗം ചിലർക്ക് ഏറെ നാൾ നീണ്ടു നിന്നേക്കാം, ചിലക്കാകട്ടെ ഒരിക്കലും വിട്ടുമാറാത്തതോ ആവർത്തിച്ച് വരുന്നതോ ആയ ആർത്രൈറ്റിസ്, ചില അവയവങ്ങളിൽ വീക്കം എന്നിവ ഉണ്ടാകാമെന്ന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) പറയുന്നു. ബ്രൂസെല്ലോസിസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യത വളരെ അപൂർവമാണെന്നും സി.ഡി.സി പറയുന്നു.
മൃഗങ്ങൾക്കുള്ള ബ്രൂസെല്ലാ വാക്സിനുകളുടെ നിർമാണമായിരുന്നു ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ നടന്നു കൊണ്ടിരുന്നത്. എന്നാൽ കാലാവധി കഴിഞ്ഞ അണുനാശിനികൾ ഉപയോഗിച്ചതിനാൽ കഴിഞ്ഞ വർഷം ജൂലായ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്ലാന്റിൽ നിന്നും പുറത്തുപോയ പോയ പുകയിലൂടെ നശിപ്പിക്കപ്പെടാത്ത ബാക്ടീരിയകൾ പുറത്തു കടക്കുകയായിരുന്നു. വായുവിൽ കലർന്ന ബാക്ടീരിയ ലാൻസുവിലെ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള 200 ഓളം പേരെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇത്.
ലാൻസുവിലെ യൂണിവേഴ്സിറ്റി കോളേജിലെ 20 ലേറെ വിദ്യാർത്ഥികൾക്കും രോഗം ബാധിച്ചതായി റിപ്പോർട്ടുണ്ട്. പ്രദേശത്തെ ആടുകൾ, പശു, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളിൽ നിന്നാണ് ബാക്ടീരിയ കൂടുതലും പടർന്നതെന്ന് കഴിഞ്ഞ ദിവസം ലാൻസു ആരോഗ്യ വകുപ്പ് നടത്തിയ പ്രസ്താവനയിൽ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ബയോഫാർമസ്യൂട്ടിക്കലിന്റെ വാക്സിന്റെ ലൈസൻസ് അധികൃതർ റദ്ദാക്കി. രോഗബാധിതരായവർക്കുള്ള നഷ്ടപരിഹാര തുക അടുത്ത മാസം മുതൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ലാൻസുവിലെ 11 ആശുപത്രികളിൽ ബ്രൂസെല്ലോസിസ് ബാധിച്ചവർക്ക് സൗജന്യ ചികിത്സയും പരിശോധനയും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.