തിരുവനന്തപുരം: എൻ.ഐ.എ കൊച്ചിയിൽ നിന്ന് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതോടെ ഇതേക്കുറിച്ച് സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു എൻ.ഐ.എ കൊച്ചിയിൽ റെയ്ഡ് നടത്തിയത്. ഭീകരരെ അറസ്റ്റ് ചെയ്ത ശേഷമാണ് കൊച്ചിയിലെ എൻ.ഐ.എ യൂണിറ്റ് വിവരം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചത്. തുടർന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിനോട് അന്വേഷിക്കാൻ ഡി.ജി.പി നിർദ്ദേശിച്ചത്.
ഭീകരരിൽ ഒരാളായ മൊഷറഫ് ഹുസൈൻ 10 വർഷമായി കേരളത്തിൽ താമസിച്ചു വരികയാണ്. അടുത്തിടെയാണ് പെരുമ്പാവൂരിലെ ഒരു തുണിക്കടയിൽ ഇയാൾ ജോലിയിൽ പ്രവേശിച്ചത്. പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇയാളുടെ പ്രവർത്തനം. മുർഷിദിനെ കളമശേരിക്ക് സമീപത്തുള്ള പാതാളത്തെ വാടക കെട്ടിട്ടത്തിൽ നിന്നുമാണ് പിടികൂടിയത്. ഇവർ സ്ഥിരമായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ലെന്നും പകൽ മുഴുവൻ ഇന്റർനെറ്റിൽ സമയം ചെലവിടുകയുമയിരുന്നെന്നും പൊലീസ് പറഞ്ഞു. മുർഷിദിൽ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എൻ.ഐ.എ പിടിച്ചെടുത്തു. മുർഷിദും ഇയാക്കൂബും ലോക്ക് ഡൗൺ സമയത്താണ് കേരളത്തിലെത്തിയത്.
ഇവരുടെ കൈവശം ആധാർ കാർഡ് അടക്കം ഉണ്ടായിരുന്നു. ആധാർ കാർഡ് വ്യാജമായി ഉണ്ടാക്കിയതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുർഷിദ് ആഴ്ചയിൽ രണ്ട് ദിവസം മാത്രമെ ജോലിക്ക് പോകാറുള്ളു. അല്ലാത്തപ്പോൾ മുറിയിലുണ്ടാകും. വീട്ടിൽ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോകാതിരിക്കുന്നതെന്നാണ് മുർഷിദ് പറഞ്ഞിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ എൻ.ഐ.എ സംഘം ക്യാമ്പിലേക്ക് വരികയും മുർഷിദിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.