അഹമ്മദാബാദ്: ഗുജറാത്തിൽ ആശുപത്രി ജീവനക്കാരുടെ മർദ്ദനമേറ്റ് കൊവിഡ് രോഗി മരിച്ചു. 38കാരനായ പ്രഭാകർ പാട്ടീലാണ് മരിച്ചത്. പ്രഭാകറിന്റെ മരണത്തിൽ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി സഹോദരൻ വിലാസ് പാട്ടീൽ രംഗത്തെത്തി. രാജ്‌കോട്ട് സർക്കാർ ആശുപത്രിയിൽ പ്രഭാകറിനെ ആശുപത്രി ജീവനക്കാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 12 ദിവസം മുമ്പാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് സെപ്‌തംബർ എട്ടിന് കൊവിഡ് ചികിത്സയ്ക്കായി ഇയാളെ രാജ്‌കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെയാണ് ഇയാളെ ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. എന്നാൽ രോഗി മാനസിക നില തെറ്റിയ നിലയിലായിരുന്നു പെരുമാറിയിരുന്നത് എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. സെപ്‌തംബർ 12ന് ആശുപത്രിയിൽ വച്ചാണ് പ്രഭാകർ പാട്ടീൽ മരിച്ചതെന്നും അതിനുമുമ്പ് ആശുപത്രി ജീവനക്കാർ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചുവെന്നും സഹോദരൻ ആരോപിക്കുന്നു. കൊവിഡ് മൂലം രോഗി മരിച്ചിട്ടും ആശുപത്രി അധികൃതർ മൃതദേഹം കൈമാറിയെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല മൃതദേഹം സംസ്‌കരിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഗുജറാത്തിലും സമൂഹ മാദ്ധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.