അബുദാബി : അറബിക്കടലിനക്കരെ ആളൊഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി കൊവിഡ് കാലത്തിന്റെ നിയന്ത്രണങ്ങൾക്കുള്ളിൽ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 13-ാം സീസണിന് തുടക്കമായി.
ഇന്നലെ അബുദാബി ഷെയ്ഖ് സായ്ദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർകിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനെ അഞ്ചുവിക്കറ്റിന് കീഴടക്കി. .ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഒാവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തപ്പോൾ ചെന്നൈ നാലുപന്തുകളും അഞ്ച് വിക്കറ്റും ബാക്കിനിറുത്തി വിജയം കണ്ടു. തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്ടമായിട്ടും പതറാതെ അർദ്ധസെഞ്ച്വറികൾ നേടിയ അമ്പാട്ടി റായ്ഡുവിന്റെയും (71) ഫാഫ് ഡുപ്ളെസിയുടെയും (55*) പോരാട്ടമാണ് ചെന്നൈയ്ക്ക് മിന്നുന്ന വിജയം നൽകിയത്.
സൗരഭ് തിവാരി (42), ക്വിന്റൺ ഡി കോക്ക്(33), കെയ്റോൺ പൊള്ളാഡ് (18),സൂര്യകുമാർ യാദവ് (17) എന്നിവരാണ് മുംബയ്ക്ക് വേണ്ടി പൊരുതിയത്. ചെന്നൈയ്ക്ക് വേണ്ടി ലുൻഗി എംഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചഹർ,ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പിയൂഷ് ചൗളയ്ക്കും സാം കറാനും ഒരോ വിക്കറ്റ് ലഭിച്ചു.
ടോസ് നേടിയ ചെന്നൈ സൂപ്പർകിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നായകൻ രോഹിതും ഡികോക്കും ചേർന്നാണ് മുംബയ്ക്ക് വേണ്ടി ഒാപ്പൺ ചെയ്യാനിറങ്ങിയത്. ആദ്യ പന്തുതന്നെ രോഹിത് ബൗണ്ടറി പറത്തി ടൂർണമെന്റിന് വെടിക്കെട്ട് തുടക്കം നൽകി.എന്നാൽ അഞ്ചാം ഒാവറിൽ രോഹിതിനെ(10 പന്തുകളിൽ 12,രണ്ട് ഫോർ) കറാന്റെ കയ്യിലെത്തിച്ച് പിയൂഷ് ചൗള ആദ്യ വിക്കറ്റ് സ്വന്തമാക്കി. അടുത്ത ഒാവറിന്റെ ആദ്യ പന്തിൽ ഡികോക്കിനെ(20 പന്തുകളിൽ 33റൺസ്, അഞ്ചു ഫോർ) കറാൻ വാട്ട്സന്റെ കയ്യിലെത്തിച്ചതോടെ മുംബയ് 48/2 എന്ന നിലയിലെത്തി.തുടർന്ന് സൗരഭ് തിവാരിയും സൂര്യകുമാർ യാദവും ചേർന്ന് മുന്നോട്ടു നയിച്ചു. 11-ാം ഒാവറിൽ ചഹറിനെ ഉയർത്തിയടിച്ച സൂര്യകുമാർ (17) കറാന് ക്യാച്ച് നൽകി കൂടാരം കയറി. പകരമിറങ്ങിയ ഹാർദിക് പാണ്ഡ്യ നേരിട്ട മൂന്നാം പന്തിൽ തന്നെ സിക്സ് പറത്തി.12-ാം ഒാവറിൽ അവർ നൂറിലെത്തി.15-ാം ഒാവറിൽ ജഡേജ തിവാരിയെയും ഹാർദിക്കിനെയും പുറത്താക്കിയതോടെ മുംബയ് 124/5 എന്ന നിലയിലായി. പിന്നാലെ ക്രുനാൽ പാണ്ഡ്യയും (3)കൂടാരം കയറി. പൊള്ളാഡ് 19-ാം ഒാവറിലാണ് മടങ്ങിയത്.ഇതേഒാവറിൽ എൻഗിഡി പാറ്റിൻസണിനെയും (11) പുറത്താക്കി.അവസാന ഒാവറിൽ ദീപക് ചഹർ ബൗൾട്ടിനെ(0) മടക്കിയയച്ചു.
മറുപടിക്കിറങ്ങിയ ചെന്നൈക്ക് തുടക്കത്തിൽതന്നെ ഒാപ്പണർമാരായ മുരളി വിജയ്‌യെയും (1), ഷേൻ വാട്ട്സണെയും (4)നഷ്ടമായി. വിജയ്‌യെ ആദ്യ ഒാവറിൽ പാറ്റിൻസൺ എൽ.ബി ഡബ്ളിയുവിൽ കുരുക്കിയപ്പോൾ വാട്ട്സണെ അടുത്ത ഒാവറിൽ ബൗൾട്ടാണ് എൽ.ബിയിൽ കുരുക്കിയത്. ഇതോടെ ചെന്നൈ 6/2 എന്ന നിലയിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഡുപ്ളെസിയും അമ്പാട്ടി റായ്ഡുവും ചേർന്ന് ചെറുത്തുനിൽപ്പ് തുടങ്ങി. ആദ്യ പത്തോവറിൽ അവർ ടീമിനെ 70/2 എന്ന നിലയിലെത്തിച്ചു.12-ാം ഒാവറിൽ നേരിട്ട 33-ാമത്തെ പന്തിൽ അമ്പാട്ടി റായ്ഡു സീസണിലെ ആദ്യ അർദ്ധസെഞ്ച്വറിയും കുറിച്ചു. അടുത്ത ഒാവറിൽ ചെന്നൈ ടീം 100 കടന്നു. 16-ാം ഒാവറിൽ ടീം സ്കോർ 121ൽ നിൽക്കവേ അമ്പാട്ടി റായ്ഡു പുറത്തായി. ഉയർത്തിയടിച്ച അമ്പാട്ടിയെ പിന്നോട്ടോടി ബൗളറായ രാഹുൽ ചഹർതന്നെ കയ്യിലൊതുക്കുകയായിരുന്നു. 48 പന്തുകൾ നേരിട്ട അമ്പാട്ടി ആറു ഫോറുകളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെയാണ് 71 റൺസടിച്ചുകൂട്ടിയത്. 115 റൺസാണ് ഡുപ്ളെസിക്കാെപ്പം കൂട്ടിച്ചേർത്തത്. അമ്പാട്ടിക്ക് പകരം ജഡേജയാണിറങ്ങിയത്. 18-ാം ഒാവറിൽ പുറത്തായ ജഡേജയ്ക്ക് പകരം സാം കറൻ ഇറങ്ങി തുടർച്ചയായി സിക്സും ഫോറും പറത്തിയത് ചെന്നൈയ്ക്ക് ആവേശം പകർന്നു.ആറുപന്തിൽ 18 റൺസ് നേടിയ കറാൻ 19-ാം ഒാവറിൽ പുറത്തായതോടെ ധോണി കളത്തിലെത്തി. പിന്നാലെ ഡുപ്ളെസി അർദ്ധസെഞ്ച്വറി തികയ്ക്കുകയും ചെയ്തു.രണ്ട് പന്തുകൾ നേരിട്ട ധോണിക്ക് റൺസെടുക്കാനായില്ലെങ്കിലും വിജയത്തിന് സാക്ഷിയാകാൻ കഴിഞ്ഞു.
ക്വിന്റൺ ഡികോക്ക് ,സൂര്യകുമാർ യാദവ്,സൗരഭ് തിവാരി, കെയ്റോൺ പൊള്ളാഡ്,ഹാർദിക്ക്,ക്രുനാൽ,പാറ്റിൻസൺ,രാഹുൽ ചഹർ,ട്രെന്റ് ബൗൾട്ട്,ജസ്പ്രീത് ബുംറ എന്നിവരെക്കൂട്ടിയാണ് മുംബയ് ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ആദ്യ മത്സരത്തിന് ഇറങ്ങിയത്. 15 മാസത്തിന് ശേഷം കളിക്കളത്തിലിറങ്ങിയ ധോണി തന്റെ ടീമിൽ ഷേൻ വാട്ട്സൺ,മുരളി വിജയ്,ഡുപ്ളെസി, ,കേദാർ യാദവ്,ഡ്വെയ്ൻ ബ്രാവോ,ജഡേജ,പിയൂഷ് ചൗള,ദീപക് ചഹർ,സാം കറാൻ,ലുംഗി എങ്കിഡി എന്നിവരെ ഉൾപ്പെടുത്തി.ആദ്യ ഒാവറിൽ 12 റൺസാണ് മുംബയ് നേടിയത്.
മത്സരത്തിലെ ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ സീസണിലെ ആദ്യ ഫോർ കണ്ടെത്തി.
രോഹിത് ശർമ്മയെ പുറത്താക്കി പിയൂഷ് ചൗള സീസണിലെ ആദ്യ വിക്കറ്റിന് ഉടമയായി.
ഒൻപതാം ഒാവറിൽ ജഡേജയ്ക്കെതിരെ സൗരഭ് തിവാരി സീസണിലെ ആദ്യ സിക്സ് പറത്തി.
അമ്പാട്ടി റായ്ഡു സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി നേടി
സ്കോർ ബോർഡ്
മുംബയ് ബാറ്റിംഗ് : രോഹിത് സി കറാൻ ബി ചൗള 12, ഡികോക്ക് സി വാട്ട്സൺ ബി കറാൻ 33, സൂര്യകുമാർ യാദവ് സി കറാൻ ബി ചഹർ 17, സൗരഭ് തിവാരി സി ഡുപ്ളെസി ബി ജഡേജ 42, ഹാർദിക് സി ഡുപ്ളെസി ബി ജഡേജ 12, പൊള്ളാഡ് സി ധോണി ബി എംഗിഡി 18,ക്രുനാൽ സി ധോണി ബി എംഗിഡി 3,പാറ്റിൻസൺ സി ഡുപ്ളെസി ബി എംഗിഡി 11,രാഹുൽ ചഹർ നോട്ടൗട്ട് 2 ,ബൗൾട്ട് ബി ചഹർ 0,ബുംറ നോട്ടൗട്ട് 5,എക്സ്ട്രാസ് 5, ആകെ 20 ഒാവറിൽ 162/9.
വിക്കറ്റ് വീഴ്ച : 1-46,2-48,3-92,4-121,5-124,6-136,7-151
ബൗളിംഗ് : ചഹർ 4-0-32-2,കറാൻ 4-0-28-1,എംഗിഡി 4-0-38-3,ചൗള 4-0-21-1,ജഡേജ 4-0-42-2
ചെന്നൈ ബാറ്റിംഗ് : മുരളി വിജയ് എൽ.ബി ബി പാറ്റിൻസൺ 1, ഷേൻ വാട്ട്സൺ എൽ.ബി ബി ബൗൾട്ട് 4, ഡുപ്ളെസി നോട്ടൗട്ട് 58, അമ്പാട്ടി റായ്ഡു സി ആൻഡ് ബി രാഹുൽ ചഹർ 71, രവീന്ദ്ര ജഡേജ എൽ.ബി ബി ക്രുനാൽ 10,കറാൻ സി പാറ്റിൻസൺ ബി ബുംറ 18,ധോണി നോട്ടൗട്ട് 0 ,എക്സ്ട്രാസ് 4, ആകെ 166/5
വിക്കറ്റ് വീഴ്ച : 1-5,2-6,3-121,4-134,5-153