chinese-vaccine

ന്യൂഡൽഹി: കൊവിഡ് രോഗത്തെ തുരത്താനായി വാക്സിനുകൾ നിർമ്മിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. നിലവിലെ വിവരമനുസരിച്ച് ലോകമാസകലം നൂറുകണക്കിന് വാക്സിനുകളാണ് ഇപ്പോൾ പരീക്ഷണഘട്ടത്തിലുള്ളത്. ഇവയിൽ ഭൂരിഭാഗം വാക്സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വാക്സിൻ ഈ വർഷം അവസാനത്തോട് കൂടിയോ, അടുത്ത വർഷത്തിന്റെ ആദ്യമോ മാത്രമാകും പുറത്തിറങ്ങുക എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇന്ത്യയുടെ 'കൊവാക്സിൻ' അടക്കം നിരവധി കൊവിഡ് പ്രതിരോധ വാക്സിനുകൾ ഇക്കൂട്ടത്തിൽ മുൻപന്തിയിലാണുള്ളത്.

എന്നിരുന്നാലും ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത് മരുന്ന് നിർമാണ കമ്പനിയായ 'ആസ്ട്രാസെനേക്ക'യുടെ പങ്കാളിത്തത്തോടെ ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുക്കുന്ന വാക്സിനിലാണ്. 'ഓക്സ്ഫോർഡ് വാക്സിൻ' എന്ന പേരിലറിയപ്പെടുന്ന ഈ ഔഷധത്തിന്റെ പരീക്ഷണം ഇടയ്ക്ക് നിർത്തിവച്ചിരുന്നുവെങ്കിലും ഇപ്പോൾ പുനരാരംഭിച്ചിട്ടുണ്ടെന്നുള്ളത് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ ഈ സാഹചര്യത്തിലും മോശം ഗുണനിലവാരമുള്ള വാക്സിനുകൾ പെട്ടെന്ന് പുറത്തിറക്കി ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ചില രാജ്യങ്ങളുമുണ്ട്.

അതിലൊന്നാണ് ചൈന. നിരവധി വാക്സിനുകൾ നിർമ്മിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ ചൈനയെങ്കിലും, രാജ്യം അടുത്ത് തന്നെ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് രണ്ട് കൊവിഡ് വാക്സിനുകളാണ്. 'സീനോഫാം' എന്നും 'സീനോവാക്' എന്നും പേരുള്ള ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പുറത്തിറക്കുന്ന ഈ വാക്സിനുകൾ ഈ വർഷം നവംബർ മാസത്തിൽ വിതരണം ചെയ്യാൻ ആരംഭിക്കും എന്നാണ് ചൈന പറയുന്നത്. എന്നാൽ ഈ വാക്സിനുകൾ കൊവിഡിനെതിരെ ഫലപ്രദമാകുമെന്നുള്ള കാര്യത്തിൽ ലോകരാജ്യങ്ങൾക്ക് അത്രകണ്ട് വിശ്വാസമില്ലെന്നതാണ് സത്യം. ചൈനയിൽ നിന്നും മുൻപുണ്ടായ അനുഭവങ്ങൾ കാരണമാണ് ലോകം വാക്സിനുകൾക്ക് നേരെ മുഖം തിരിക്കുന്നത്.

ചൈനീസ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന 'സീനോഫാം' മുൻപ് പുറത്തിറക്കിയ മരുന്നുകൾ പലതും പരിപൂർണ പരാജയമായിരുന്നു. ഡിഫ്തീരിയ, ടെറ്റനസ് എന്നീ അസുഖങ്ങൾ ഭേദമാക്കാനായി കമ്പനി പുറത്തിറക്കിയ മരുന്നുകൾ കൊണ്ട് ഉപഭോക്താക്കൾക്ക് യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നുള്ള ആരോപണമാണ് ഉയരുന്നത്. സമാനമായി മരുന്ന് നിർമ്മിക്കാനുള്ള ലൈസൻസ് നേടാൻ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് കോഴകൾ നൽകിയ 'സീനോവാക്കും' ഒട്ടും വിശ്വാസയോഗ്യമല്ല. ഏറ്റവും കൗതുകകരമായ കാര്യം, ഈ ചൈനീസ് വാക്സിനുകളിൽ ചൈനയിലെ ജനങ്ങൾക്ക് പോലും വിശ്വാസമില്ലെന്നുള്ളതാണ്.

ഇത്തരം മരുന്നുകൾ മൂലം മുൻപ് ഇവർക്കുണ്ടായ ദുരനുഭവങ്ങൾ തന്നെയാണ് ഇതിനുള്ള കാരണം. ഏതായാലും ചൈനക്കാർക്കില്ലെങ്കിലും ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഈ വാക്സിനുകളിൽ കാര്യമായ വിശ്വാസമുണ്ടെന്ന് വേണം കരുതാൻ. കാരണം ഈ രാജ്യങ്ങൾ വൻ വിലക്കുറവിലും സൗജന്യമായും ചൈനയിൽ നിന്നും വാക്സിനുകൾ സ്വീകരിക്കാനും അവ തങ്ങളുടെ ജനങ്ങളിൽ ഉപയോഗിക്കാനും ഒരുങ്ങുകയാണ് നിലവിൽ.

ഗുണനിലവാരം കുറഞ്ഞ പി.പി.ഇ കിറ്റുകളും ഫേസ് മാസ്കുകളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ച രാജ്യമെന്ന അപഖ്യാതിയും ലോകരാജ്യങ്ങൾക്ക് മുൻപിലുള്ള ചൈനയുടെ വിശ്വാസ്യത ഗണ്യമായി കുറച്ചിട്ടുണ്ട്. കൊവിഡ് രോഗം ലോകത്തിന് 'സമ്മാനിച്ച' ചൈനയുടെ ഈ തട്ടിപ്പുകൾ മുൻകൂട്ടി മനസിലാക്കി കൊണ്ടുതന്നെയാണ് ചൈനീസ് വാക്സിനുകളിൽ ഇന്ത്യ ഇതുവരെ യാതൊരു താത്പര്യവും കാട്ടാത്തത്. ഗുണനിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്താവുന്ന ഈ വാക്സിനുകൾ കൊണ്ട് സ്വന്തം ജനങ്ങളുടെ ജീവനുകൾ അപകടത്തിലാക്കാൻ തയ്യാറല്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.